
കോതകുളങ്ങര ഭരണിക്ക് ശനിയാഴ്ച കൊടിയേറും.
ഗുരുവായൂര്‍: പതിനെട്ടര കാവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റം, ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 4 ന് ഭരണിമഹോത്സവവും, 5 ന് കാര്‍ത്തിക വേലയുമാണ് ക്ഷേത്രത്തില്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടുന്നത്.

എട്ടുത്സവം മുഖ്യമായ ഭദ്രകാളിയ്ക്ക്, പൂരത്തോടനുബന്ധിച്ച് ഭദ്രകാളി പ്രീതിയ്ക്കായി പാട്ടുത്സവം, വേല, താലപ്പൊലി, കളിയാട്ടം എന്നിവയും നടക്കും. കളമെഴുതി പൂജിച്ച ദേവീസാന്നിധ്യം കളത്തില്‍ ആവാഹിച്ച് പീഠവും, വാളുമൊരുക്കി കാപ്പുകെട്ടികൊണ്ടുള്ള ആഘോഷങ്ങള്‍, ചുറ്റുവിളക്ക്, തായമ്പക എന്നിവയോടെ കൊടിയേറ്റം മുതല്‍ നടക്കും.
ക്ഷേത്രം താഴേകാവില്‍ കുടകുത്തല്‍, വടക്കും വാതുക്കല്‍ ഗുരുതി, രാത്രി മധുകൊണ്ടുവരല്‍, ഭരണി ദിവസം രാത്രി ഐവര്‍ക്കളി, കോല്‍ക്കലി, ദീപത്താലം എഴുന്നെള്ളിപ്പ്, കാളി-കരിങ്കാളികളുടേയും, കാള-കുതിരകളുടേയും കാവേറ്റത്തോടെ നടക്കുന്ന കാര്‍ത്തിക വേല എന്നിവ ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ സവിശേഷതകളാണ്. കുംഭ ഭരണിനാളില്‍ പകല്‍പൂരത്തിന് ഉച്ചയ്ക്ക് 1.30 മുതല്‍ 23 ദേശപൂരങ്ങളും, രണ്ടാം ദിവസം 100 ലേറെ കാളി-കരിങ്കാളികളും ക്ഷേത്രത്തിലെത്തും.
വാർത്ത സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ കെ.വി. ശ്രീനിവാസന്‍, കെ.കെ. അപ്പുണ്ണി, സി.എസ്. സ്വനൂപ്, കെ.എസ്. ബിജു, കെ.ബി. ദിലീപ് ഘോഷ്, എം.എ. സുനേഷ്, എന്‍.കെ. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു