കെ വി തോമസ് സി.പി.എമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തി: കെ സുധാകരൻ

Above Post Pazhidam (working)

കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെ.പി.സി.സി. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
;കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല. അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സി.പി.എമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല. അര്‍ഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.
രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ എം.എല്‍.എ., മന്ത്രി, എം.പി. , കേന്ദ്രമന്ത്രി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അത്. ഒന്നുമില്ലാത്ത കുടിലില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തേക്ക് കടന്നുവന്ന കെ.വി. തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലില്‍നിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിച്ചുനോക്കുക. ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റിയപ്പോള്‍ കോണ്‍ഗ്രസ് നല്ലതായിരുന്നു. ഇനി കിട്ടാനില്ല, ഉണ്ടാക്കാന്‍ അവസരം ഇല്ലാതെ വന്നപ്പോള്‍ പിണറായി വിജയനാണ് അദ്ദേഹത്തിന്റെ കണ്‍കണ്ട ദൈവമെങ്കില്‍ അത് രാഷ്ട്രീയ നട്ടെല്ലില്ലാത്തതിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ ചതിയും വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയും. കെ റെയില്‍ പദ്ധതിയെക്കുറിച്ച് കെ.വി. തോമസിന് വിവരമില്ലാത്തതു കൊണ്ടാണ് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നത്. അതിനെ കുറിച്ച് പഠിച്ച ആരും ആ പദ്ധതിയെ പിന്തുണയ്ക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

First Paragraph Rugmini Regency (working)