Madhavam header
Above Pot

കൊമ്പൻ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ഗുരുവായൂർ : ആനപ്രേമികളുടെ പ്രിയതാരം മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു തൃശൂര്‍പൂരം, അസുഖബാധിതനായി ചികിത്സയിലായിരുന്നു.  55 വയസ്സായിരുന്നു കൊമ്പൻ്റെ പ്രായം. പാലക്കാട് മംഗലാകുന്ന് ആനതറവാട്ടിലെ കൊമ്പനായ അയ്യപ്പന് കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട്, പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാത്രിയോടെ ചരിയുകയായിരുന്നു.

Astrologer

തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം അറിയപ്പെടുന്ന തിടമ്പാനയായിരുന്നു അയ്യപ്പന്‍. മംഗലാംകുന്ന് കര്‍ണന്‍റെ വിയോഗത്തിന് പിന്നാലെ അയ്യപ്പനും വിടവാങ്ങിയത് ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. 305 സെൻ്റീമീറ്റർ ആണ് അയ്യപ്പൻ്റെ ഉയരം. വിരിഞ്ഞ് ഉയർന്ന തലക്കുന്നി, ഭംഗിയുള്ള കൊമ്പുകൾ, നീളമുള്ള തുമ്പിക്കൈ തുടങ്ങിയവ കൊമ്പൻ്റെ പ്രത്യേകതകളാണ്. 1992ൽ ബിഹാറിലെ സോൺപൂർ മേളയിൽ നിന്നാണ് മംഗലാംകുന്ന് സഹോദരർ അയ്യപ്പനെ സ്വന്തമാക്കിയത്. അന്ന് കൊമ്പൻ്റെ പ്രായം 25ൽ താഴെയായിരുന്നു.

മലയാളം, തമിഴ് സിനിമകളിൽ തൻ്റെ അഴക് കാട്ടിയിട്ടുള്ള കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പൻ. തമിഴിൽ രജനികാന്ത് നായകനായ ‘മുത്തു’, ശരത്കുമാർ നായകനായ ‘നാട്ടാമെ’ എന്നീ ചിത്രങ്ങളിൽ മംഗലാംകുന്ന് അയ്യപ്പൻ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ജയറാം നായകനായ ‘ആനച്ചന്തം’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അയ്യപ്പനും ഭാഗമായി.

തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയതോടെയാണ് അയ്യപ്പൻ ആനപ്രേമികൾക്കും പൂരപ്രേമികൾക്കും പ്രിയങ്കരനായത്. കേരളത്തിലുടനീളം മംഗലാംകുന്ന് അയ്യപ്പന് ആരാധകർ ഏറെയാണ്. പ്രിയ കൊമ്പൻ്റെ വിയോഗമറിഞ്ഞതോടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ അയ്യപ്പൻ്റെ ഓർമകൾ കുറിക്കുന്നത്. ചെറായിയിൽ നടന്ന തലപ്പൊക്ക മത്സരത്തിൽ ജേതാവായിട്ടുണ്ട്.

Vadasheri Footer