Post Header (woking) vadesheri

സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി , ഭർത്താവ് അറസ്റ്റിൽ

Above Post Pazhidam (working)

മഞ്ചേരി: ഭര്‍തൃവീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കൂമംകുളം നല്ലൂര്‍ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്.  ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം.

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു.  ഇത് നല്‍കാന്‍ വിനിഷ വിസമ്മതിച്ചു.  തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടയില്‍ ഭര്‍ത്താവായ പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

മഞ്ചേരി അഡീഷണല്‍ എസ് ഐ  ഉമ്മര്‍ മേമന ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. മകളുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്തു നിന്ന് ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.  തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു.

പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.  ഈ ബന്ധത്തില്‍ വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.  സി ഐ  സി അലവി അറസ്റ്റ് ചെയ്ത പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.  ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം കുറ്റകരമായ നരഹത്യ നടത്തിയതിനാണ് കേസ്.

First Paragraph Jitesh panikar (working)