Madhavam header
Above Pot

ശബരിമല സ്ത്രീ പ്രവേശനം , നിലക്കലിൽ പ്രക്ഷോഭകർ വാഹനങ്ങൾ തടയുന്നു

ചാലക്കയം : ശബരിമലയിലെ സ്ത്രീപ്രവേശനം വിവാദത്തിലായിരിക്കേ പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ തടയുന്നു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരാണ് ഇവരെ തടഞ്ഞത്. ബസില്‍ യാത്ര ചെയ്ത സ്ത്രീകളെ സമരക്കാര്‍ പിടിച്ചിറക്കി. ബസില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും കോട്ടയത്തുനിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു.

നട തുറക്കുന്നതിന് മുന്‍പ് പമ്പയിലെ സ്ഥിതി കാണുന്നതിന് മാത്രമാണ് തങ്ങള്‍ പോകുന്നതെന്നും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അറിയിച്ചുവെങ്കിലും സമരക്കാര്‍ ചെവിക്കൊണ്ടില്ല. പോലീസ് നോക്കിനില്‍ക്കേയാണ് ഇവരെ ബസില്‍ കയറി പിടിച്ചിറക്കിയത്.

Astrologer

സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതിയുടെ വിധി വന്നശേഷമാണ് പ്രക്ഷോഭം ശക്തമായത്. പമ്പ വരെ പോകുന്നതിന് സ്ത്രീകള്‍ക്ക് മുന്‍പും വിലക്ക് ഇല്ലായിരിക്കേയാണ് വിശ്വാസികളുടെ പേരില്‍ സമരം നടത്തുന്നവര്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ തടയുന്നത്. പമ്പയിലേക്ക് പോകുന്ന വാഹനങ്ങള്‍ എല്ലാം സമരക്കാര്‍ നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്.

ഇതിനിടെ ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്ത പുരത്ത് വീണ്ടും ആവർത്തിച്ചു . ഇന്ന് നിലയ്‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ല. വാഹനങ്ങളില്‍ ആരാണ് യാത്രചെയ്യുന്നതെന്ന് പരിശോധിക്കാനോ നിയമം കയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് കാര്യമായ സഹായവും സംരക്ഷണവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയില്‍ പോകുന്നയാളുകള്‍ ശാന്തമായി പോയി ശാന്തമായി തിരിച്ചുവരികയാണ് ചെയ്യുന്നത്. അതിനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനും പ്രാര്‍ത്ഥന നടത്താനും സൗകര്യമൊരുക്കും.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ഒരു കമീഷന്‍ വെച്ച്‌ അഭിപ്രായം തേടണമെന്ന് വരെ കോടതിയില്‍ ആവശ്യപ്പെട്ടതാണ്. പുരുഷനോടൊപ്പം തന്നെ സ്‌ത്രീയ്‌‌ക്കും എല്ലാ അവകാശവുമുണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എന്നാല്‍ അതുപ്രകാരം ഏതെങ്കിലും നിയമനിര്‍മാണത്തിനു പോകാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കിയതാണ്. കോടതി വിധി നടപ്പാക്കുക എന്നതാണ് 1991ലും സ്വീകരിച്ചത്.

സ്‌‌‌ത്രീകളെ പിച്ചിച്ചീന്തുമെന്നും ഭരണഘടന കത്തിക്കുമെന്നുമൊക്കെ ഉത്തരവാദിത്വപ്പെട്ടവര്‍ പറയാമോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Vadasheri Footer