
ഹൗസ് പ്ലോട്ടുകൾ, വാഗ്ദാനം പാലിച്ചില്ല. 3.10ലക്ഷം നഷ്ടം നൽകണം

തൃശ്ശൂർ : ഹൗസ് പ്ലോട്ടുകൾക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഏർപ്പെടുത്തി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി മൂത്തേടത്തു് വീട്ടിൽ ജോഗേഷ്. എം.ജി. ഫയൽ ചെയ്ത ഹർജിയിലാണ് എവർവിൻ റിയൽ എസ്റ്റേറ്റ് ഉടമ മനോജ്.പി.എസ്. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.

പ്ലോട്ടുകൾ വില്പന നടത്തുന്നതിൻ്റെ ഭാഗമായി അതിമനോഹരമായ ബ്രോഷർ ഹർജിക്കാരന് നൽകിയിരുന്നു. ബ്രോഷർ അനുസരിച്ച് വാഗ്ദാനം ചെയ്ത പൊതു സൗകര്യങ്ങൾ എതിർകക്ഷി ചെയ്ത് നല്കുകയുണ്ടായില്ല.ഗേററ്, ചുറ്റുമതിൽ, ടാർ ചെയ്ത 5 മീറ്റർ റോഡ്, വൈദ്യുതി, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളൊന്നും ഏർപ്പെടുത്തുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വസ്തുതകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. ഹർജി പരിഗണിക്കുന്നതിനിടെ ജോഗേഷ് മരണമടഞ്ഞിട്ടുള്ളതും ഭാര്യ ഷൈനി ജോഗേഷ്, മക്കൾ എം.ജെ.ഗംഗ, എം.ജെ. സൂര്യദേവ് എന്നിവർ കക്ഷി ചേർന്നിട്ടുള്ളതുമാകുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമെന്ന് വിലയിരുത്തി ഹർജിക്കാർക്ക്, പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് 190000 രൂപയും നഷ്ടപരിഹാരമായി 100000 രൂപയും ചിലവിലേക്ക് 20000 രൂപയും അടക്കം 310000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
