ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി

ആലപ്പുഴ: ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി ആലപ്പുഴ പുന്നമടക്കായലിൽ കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർ​ഗങ്ങളും ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവച്ചു. നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന നെട്ടായത്തിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് കേരളത്തിന്റെ കായൽ ഭം​ഗി ആസ്വദിച്ചു. രാവിലത്തെ പദയാത്രയ്ക്കുശേഷമാണ് പുന്നമടക്കായലിലേക്ക് എത്തിയത്. രാവിലെ 11 മണിയോടെ ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ നിന്നും ‘ബേ പ്രൈഡ്’ ഹൗസ് ബോട്ടിലായിരുന്നു യാത്ര. .


ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ അവർ അദ്ദേഹത്തെ ധരിപ്പിച്ചു. അരമണിക്കൂറോളം രാഹുൽ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വർഷത്തെ അടച്ചുപൂട്ടലിനു ശേഷം തുറന്നപ്പോൾ ഈ മേഖലയിലെ നല്ലൊരു ശതമാനം ആളുകളുടെയും ജോലി നഷ്ടമായിട്ടുണ്ട്. ടൂറിസം മേഖലയിൽ നേരിട്ടും അല്ലാതെയും 15 ലക്ഷത്തോളം തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. അവരിൽ നല്ലൊരു ശതമാനം പേരും കഷ്ടതകളിലൂടെ കടന്നു പോവുകയാണ്. ചിലരാകട്ടെ ആത്മഹത്യയുടെ വക്കിലാണ്. അതിജീവനത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ കൈപിടിച്ചുയർത്തുവാൻ വേണ്ട നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. റിയാസ് അഹമ്മദ്, ഇ.എം. നജീബ്, യു.സി. റിയാസ്, ജോർജ് ഡൊമനിക്, സജീവ് കുറുപ്പ്, കെ.എൻ ശാസ്ത്രി, ബിജി ഈപ്പൻ, ജെയിംസ് കൊടിന്തറ, സെജോ ജോസി, ജിഹാദ് ഹുസൈൻ, ശിവദത്തൻ, ജോബിൻ, ടോമി പുളിക്കാട്ടിൽ, രാകേഷ്, ശരത് വത്സരാജ്, വഞ്ചീശ്വരൻ എന്നാവാരാണു രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.


തുടർന്ന് സംസാരിച്ച രാഹുൽ ഗാന്ധി കേരളത്തിന്റെ ടൂറിസം മേഖല രാജ്യത്തിനും ലോകത്തിനു തന്നെയും അഭിമാനമായി മാറണമെന്ന് പറഞ്ഞു. കൂടുതൽ വിദേശികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയണം. നവീനമായ കാഴ്ചപ്പാടുകൾ മേഖലയിൽ ഉണ്ടാകണം. കോവിഡാനന്തര പ്രശ്നങ്ങൾ പിന്തുടരുന്ന മേഖലയെ സഹായിക്കുവാൻ പാർലമെന്റിനുള്ളിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകിയാണ് കൂടിക്കാഴ്ച പിരിഞ്ഞത്.
കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഭാരത് ജോഡോ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ, എ പി അനിൽകുമാർ എംഎൽഎ എന്നിവരും പങ്കെടുത്തു