Header 1 = sarovaram
Above Pot

ഹേമ കമ്മിറ്റി റിപ്പോർട്ട് , സജിമോൻ പാറയിലിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള വനിതാ കമ്മിഷന്‍. വിഷയത്തില്‍ തുടക്കം മുതലേ വനിതാ കമ്മിഷന്‍ സ്ത്രീകള്‍ക്കൊപ്പമായിരുന്നുവെന്ന് അദ്ധ്യക്ഷ അഡ്വ: പി. സതീദേവി വ്യക്തമാക്കി.

Astrologer

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹര്‍ജികളിലും വനിതാ കമ്മിഷന്‍ സ്വമേധയാ കക്ഷി ചേര്‍ന്നിരുന്നു. പോഷ് നിയമം അനുസരിച്ച് തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) മലയാള സിനിമാരംഗത്ത് നിലവിലില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനിതാ കമ്മിഷന് കഴിഞ്ഞിരുന്നു.


വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടാതെ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. എന്തെല്ലാം പ്രശ്‌നങ്ങളാണ് കമ്മിഷന്‍ കണ്ടെത്തിയത്, എന്താണ് ആ റിപ്പോര്‍ട്ടിലുള്ളത് എന്ന് പറയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് തയാറാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയും പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍, സിനിമാ യൂണിറ്റുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടുള്ളവ മനസിലാക്കുന്നതിനും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സഹായകമാവും. സിനിമാ മേഖലയില്‍ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ലഭിക്കുവാന്‍ ഈ വിധി സഹായമാകുമെന്നു കരുതുന്നുവെന്നും കേരള വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്‌ചയ്ക്ക് ശേഷമേ റിപ്പോർട്ട് പുറത്തുവിടാകുവെന്നാണ് കോടതി നിർദേശം.

Vadasheri Footer