Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു

Astrologer


ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മ കലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ . രാവിലെ 11-ഓടെ ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.

രാവിലെ തന്നെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരംകുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു. നാലുമണിക്കൂറോളം ചടങ്ങ് നീണ്ടുനിന്ന ചടങ്ങിനുശേഷം, പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു.

ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നതും, അഭിഷേകം ചെയ്യുന്നതും ദര്‍ശിക്കാനായി നാമമാത്രമായ ഭക്തരെ ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നുള്ളു. ഉത്സവത്തിന്റെ ആദ്യദിവസമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ആചാരത്തിന്റെ ഭാഗമായി ആനയോട്ടവും നടക്കും. കുംഭമാസത്തിലെ പൂയം നക്ഷത്രമായ ബുധനാഴ്ച സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം സ്വര്‍ണ്ണകൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തും.

കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രിനമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച മുതല്‍ ഭഗവാന്റെ തങ്കതിടമ്പ് കിഴക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. മാര്‍ച്ച് 4-ന് ഭഗവാന്റെ പള്ളിവേട്ടയും, 5-ന് ആറാട്ടും കഴിഞ്ഞ് കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപ്തിയാകും.

Vadasheri Footer