
ഗുരുവായൂരിൽ സ്‌പെഷൽ പോലീസിന് മർദനം

ഗുരുവായൂർ: വൺവേ തെറ്റിച്ചത് ചോദ്യംചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർക്ക് ക്രൂരമർദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദനമേറ്റത്. മഞ്ജുളാൽ ജംഗ്ഷനിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിന് പകരം വലത്തോട്ട് തിരിയുകയായിരുന്നു.
ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദേശം നൽകിയെങ്കിലും ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഹരീഷ് പുറകേയെത്തി കൈകൊണ്ട് ബസിൽ അടിച്ചു. ബസിൻ്റെ ഇടത് ഭാഗത്തുള്ല ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു.

ഇതിന് പിന്നാലെ ബസിൽ നിന്ന് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
