
ഗുരുവായൂരിൽ രണ്ട് വീടുകളിൽ കവർച്ച, പ്രതി അറസ്റ്റിൽ.

ഗുരുവായൂര്‍: ഗുരുവായൂര്‍ മാവിന്‍ ചുവടിന് സമീപം രണ്ട് വീട്ടില്‍ നിന്നായി മൂന്ന് പവന്റെ മാലയും, കമ്മലും, പണവും മോഷ്ടിച്ച പ്രതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് കോളനിയില്‍ കാര്‍ത്തിക്കിനെ (38) യാണ് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശ പ്രകാരം അസി: കമ്മീഷണര്‍ പോലീസ് ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ യു. മഹേഷ്, നന്ദന്‍ കെ. മാധവന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇക്കഴിഞ്ഞ മേയ് പത്തിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രായൂര്‍ ഫാര്‍മസിക്കടുത്ത് രണ്ട് വീടുകളിലാണ് മോഷണം നടന്നത്. അമ്പാടി നഗറില്‍ ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകകുമാരി (62) പുലര്‍ച്ച അഞ്ചരയോടെ വീട്ടിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കേയാണ് മതില്‍ ചാടിക്കടന്ന് മോഷ്ടാവ് മുറിയിലെത്തി മാല പൊട്ടിച്ചെടുത്തത്.
ഇതിന് തൊട്ടടുത്ത് ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്‍ വാടകക്ക് താമസിക്കുന്ന വീട്ടിലും മോഷണം നടന്നു. പൂട്ടി കിടന്ന വീട് താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. സെബാസ്റ്റിയന്റെ ഭാര്യ ജിന്നി ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും, 500 രൂപയുമാണ് നഷ്ടപ്പെട്ടത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐമാരായ സുധീര്‍, വിപിന്‍, സീനിയര്‍ സി.പി.ഒ കൃഷ്ണപ്രസാദ്, സി.പി.ഒമാരായ നിഖില്‍, ജോസ് പോള്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. (ഫോട്ടോയുണ്ട്.)
