
2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : വിൽപനക്കായി കൊണ്ട് വന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. എടക്കഴിയൂർ പുന്നയൂർ പഞ്ചായത്ത് ഗ്രൌണ്ടിനടുത്ത് വിൽപനക്കായി കൊണ്ടുവന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രതാപ് ബെഹറയെയാണ് ഗുരുവായൂർ എസിപി സിനോജ് ടി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളും ചാവക്കാട് പോലീസും കൂടി നടത്തിയ തെരച്ചിലിലാണ് പ്രതി അറസ്റ്റിലായത്.

ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. സ്ത്രീകളാണ് ഇവരുടെ കാരിയർമാരായി പ്രവർത്തിച്ച് കഞ്ചാവുമായി വരുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ നടത്തിയ രഹസ്യാന്വേഷണത്തിനിടയിലാണ് ഇവരുടെ നീക്കങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ആഴ്ചകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. ഒഡീഷയിൽ നിന്നും കൊണ്ടുവരുന്ന ഭായിമാരുടെ കഞ്ചാവിന് കേരളത്തിൽ ആവശ്യക്കാർ കൂടുതലാണ്.

ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. ഇൻസ്പെക്ടർ വിമൽ.വിവി സബ് ഇൻസ്പെക്ടർ അനുരാജ്.ടി.എസ്, വിഷ്ണു.എസ് നായർ, എ എസ് ഐ വിമൽ ലാൽ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, അനീഷ് വി നാഥ്, സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ ശരത്, നിബു നെപ്പോളിയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.