Above Pot

ഗജരാജൻ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും തിങ്കളാഴ്ച

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും ദശമി ദിനമായ തിങ്കളാഴ്ച നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ 7 മണിക്ക് ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിക്കും.

Astrologer

ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്ര സെൻ കേശവൻ്റെ ഛായാചിത്രം വഹിക്കും.ബൽറാം ശ്രീ ഗുരുവായൂരപ്പൻ്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആനകൾക്ക് സമൃദ്ധമായ ആനയൂട്ടും ദേവസ്വം ഒരുക്കും.ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കുന്ന ആനകളെ തെരഞ്ഞെടുത്തു. ഇന്ദ്രസെന്നിനെ കൂടാതെ ബൽറാം, ഗോപികണ്ണൻ, ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നി ഗജവീരൻമാരാണ് അണിനിരക്കുന്നത്.


ഗജരാജൻ കേശവൻ അനുസ്മരണ ചടങ്ങുകളെ തുടർന്ന് രാവിലെ 9 മണിക്ക് ചെമ്പൈ സംഗീതോൽസവ വേദിയിൽ പഞ്ചരത്ന കീർത്തനാലാപനം ആരംഭിക്കും. തെന്നിന്ത്യയിലെ സംഗീത കുലപതികള്‍ പങ്കെടുക്കുന്ന . ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ വായ്പാട്ടിലും, വയലിന്‍, മൃദംഗം, ഘടം, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളിലും വൈദഗ്ദ്യം നേടിയ അതിപ്രശസ്തര്‍ പങ്കെടുക്കും. നൂറോളം കലാകാരന്‍മാര്‍ ഒരേ വേദിയില്‍ ഏകതാളത്തില്‍ പാടുമ്പോള്‍ കീര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നതിനായി ആയിരങ്ങള്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തും.

തിങ്കളാഴ്ച രാവിലെ 9 മുതല്‍ 10 വരെയാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം. ‘ശ്രീംഗണപതിം’ എന്നുതുടങ്ങുന്ന സൗരാഷ്ട്രരാഗത്തിലുള്ള ഗണപതിസ്തുതിയില്‍ തുടങ്ങി നാട്ടരാഗത്തിലെ ‘ജഗദാനന്ദ’, ഗൗളരാഗത്തിലെ ‘ദുഡുകുഗല’, ആരഭിയിലെ ‘സാധിഞ്ചനേ’, വരാളിയിലെ ‘കനകരുചിതാ’ എന്നീ കീര്‍ത്തനങ്ങള്‍ക്കു ശേഷം ശ്രീരാഗത്തിലെ പ്രശസ്തമായ ‘എന്തൊരു മഹാനുഭാവലു’ എന്ന കീര്‍ത്തനത്തോടെയാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം സമാപിക്കുക. ദൂരദര്‍ശനും ആകാശവാണിയും സ്വകാര്യ ചാനലുകളും പഞ്ചരത്‌നകീര്‍ത്തന ആലാപനം തത്സമയം പ്രക്ഷേപണം ചെയ്യും. ഏകാദശിനാളില്‍ അര്‍ദ്ധരാത്രിയോടെയാണ് 15 ദിനരാത്രങ്ങളായി ഒട്ടനവധി സംഗീതജ്ഞര്‍ പങ്കെടുത്ത ചെമ്പൈ സംഗീതോല്‍സവം സമാപിക്കുക. വെള്ളിയാഴ്ച്ച മുതല്‍ ആകാശവാണി പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്. 9.30 മുതല്‍ 12.30 വരേയും വൈകീട്ട് 7.30 മുതല്‍ 8.30 വരേയുമാണ് തത്സമയ പ്രക്ഷേപണം

Vadasheri Footer