Header 1 = sarovaram
Above Pot

ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ : പി. സി. ജോർജ്

കോട്ടയം: വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്ന് പി സി ജോർജ്. കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കർ. സിംഗപ്പൂരില്‍ നിന്ന് തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് കളളവണ്ടി കയറി വന്നവനാണ് ഫാരിസ്. 2004ല്‍ മലപ്പുറം സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വിഎസ് 11 ജില്ലകളിലും ഭൂരിപക്ഷം നേടി. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ വിഎസ് തോറ്റു. മലപ്പുറത്ത് ഒളിച്ചു താമസിച്ച് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ പണമെറിഞ്ഞ് മറിച്ചെന്നും പി സി ജോർജ് ആരോപിച്ചു.

2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിർത്തിയ സ്ഥാനാർഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങൾക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തത് കൊണ്ടാണ് സിപിഐഎം ഇതെല്ലാം അവ​ഗണിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.

Astrologer

ആറു വർഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതികൾ ഏതെങ്കിലും സിപിഐഎം പ്രവർത്തകരുടെ മക്കളായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയും കോടിയേരിയും ജയരാജനും അറിയാതെ എ കെ ജി സെന്‍റർ ആക്രമണം നടക്കില്ല. സംഭവത്തിന് പിന്നാലെ കലാപാഹ്വാനം നടത്തിയത് ഇ പി ജയരാജനാണ്. തനിക്കെതിരെ കേസ് എടുത്ത പൊലീസ് ജയരാജനെതിരെ കേസെടുത്തില്ലെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.

നിഗൂഢതകളുടെ കൂമ്പാരമാണ് വീണ വിജയന്റെ സ്ഥാപനം. വീണ വിജയൻ ആദ്യം ജോലി ചെയ്ത സ്ഥാപനം അവർക്കതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് കേൾക്കുന്നുണ്ടെന്നും പി സി ജോർജ് ആരോപിച്ചു. ആരോപണങ്ങൾക്കെല്ലാം ഇഡി തെളിവ് ചോദിക്കുമ്പോൾ കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.

പി സി ജോർജിനെതിരെ സോളാർ കേസിലെ പ്രതി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചയുടനെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ് ആരോപിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് തന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു

Vadasheri Footer