
അതിവേഗ റെയിൽ: ഇ ശ്രീധരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. സുസ്ഥിരവും ദീർഘകാലവുമായ വളർച്ച ഉറപ്പാക്കുന്നതിന് പ്രധാന കണക്റ്റിവിറ്റിയും സംസ്ഥാന വികസന പദ്ധതികളും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.


അതിവേഗ യാത്ര ഉറപ്പാക്കുന്ന നിർദിഷ്ട ഹൈ സ്പീഡ് റെയിൽ (കെഎസ്എച്ച്.ആർ) പദ്ധതിയുടെ പുതുക്കിയ രൂപരേഖയുമായി മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള അതിവേഗ റെയിൽ മൂന്ന് മണിക്കൂർ 20 മിനിറ്റിനുള്ളിൽ 465 കിലോമീറ്റർ ദൂരം പിന്നിടുമെന്ന് ശ്രീധരൻ പറഞ്ഞു.

മുൻപ് കണക്കാക്കിയിരുന്ന 86,000 കോടി രൂപയിൽ നിന്നും ചെലവ് കുറച്ച് 54,000 കോടി രൂപയുടെ പുതിയ രൂപരേഖയാണ് അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള നിർദിഷ്ട നിരക്ക് 780 രൂപയായിരിക്കും. റെയിൽവേയുടെ എസി ചെയർ കാർ നിരക്കുകൾക്ക് തുല്യമാണെന്ന് ശ്രീധരൻ പറഞ്ഞു.
