
ഗുരുവായൂരിൽ ദർശനത്തിന് എത്തിയവരുടെ സ്വർണം കവർന്ന സ്ത്രീ അറസ്റ്റിൽ

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനികളുടെ ആഭരണം കവര്‍ന്ന മധ്യവയസ്‌ക അറസ്റ്റില്‍. ആറങ്ങോട്ടുകര കുമ്പളങ്ങാട് മച്ചാട്ടുപറമ്പില്‍ വസന്തയാണ് (58) അറസ്റ്റിലായത്. മെയ് മൂന്നിനാണ് മോഷണം നടന്നത്.

തമിഴ്‌നാട് സ്വദേശിനി കലൈവാണിയും മകളും ദേവസ്വം ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ പുറത്തുവച്ച ബാഗില്‍ നിന്നാണ് നാല് പവന്റെ ആഭരണം നഷ്ടമായത്. ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. മോഷ്ടിച്ച ആഭരണങ്ങളിലെ മാല പ്രതി ധരിച്ചിരുന്നു. മറ്റ് ആഭരണങ്ങള്‍ വടക്കാഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായി കണ്ടെത്തി.
എസ്.എച്ച്.ഒ ജി. അജയ്കുമാറിന്റെ എസ്.ഐ പ്രീത ബാബു, എ.എസ്.ഐമാരായ അഭിലാഷ്, സാജന്‍, സീനിയര്‍ സി.പി.ഒ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
