
സി പി എമ്മിന്റെ കുബുദ്ധിക്ക് തിരിച്ചടി , വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വൈഷ്ണ സുരേഷിന്റെ പേര് പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തിലാണ് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടിയുണ്ടായത്. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്ന് കമ്മീഷൻ ഒഴിവാക്കിയത്.

ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു.
പരാതിക്കാരനെയും വൈഷ്ണയെയും വിശദമായി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണവിയുടെ വോട്ട് പുനസ്ഥാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഷാജഹാന്‍ ഉത്തരവിട്ടത്.
