
“സ്വർണം കട്ടതാരപ്പ”, സി പി എം ലക്ഷ്യം വർഗീയത : വി ടി ബലറാം

തൃത്താല : ശബരിമല സ്വർണക്കൊള്ളക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണായുധമാക്കായി ‘പോറ്റിയേ..കേറ്റിയേ..’ എന്ന പാരഡി ഗാനത്തിനെതിരെ സി.പി.എം രംഗത്തുവരുന്നത് കൈവിട്ട കളിയാണ് കളിയാണെന്നും കേരളം ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.

പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സി.പി.എം വഴിതുറക്കുന്നത്. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സി.പി.എമ്മിൻ്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സി പി എം ഇതും വർഗീയ വിഷയമാക്കുകയാണെന്നും ബൽറാം പറയുന്നു
വി.ടി.ബൽറാമിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്

” ‘പോറ്റിയേ…’ പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിൻ്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നത്. ജാഗ്രത പുലർത്തേണ്ടത് കേരളമാണ്.”
പോറ്റിയേ..കേറ്റിയേ. എന്ന പാരഡി ഗാനത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎമ്മിൻ്റെയും ആവശ്യം. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. ഗാനത്തിണ് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

നാല്പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’… എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.
