
കമ്മ്യുണിസ്റ്റ്കാരുടെ സാഹിത്യം കൊല്ലാനും വെട്ടാനുമുള്ളത്. കെ സി വേണുഗോപാൽ.

ഗുരുവായൂർ: കോൺഗ്രസ്സുകാർക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാർക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂരിൽ മുൻ എം.പി. ടി.എൻ. പ്രതാപൻ്റെ വൈബ് സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ.

പൊതുപ്രവർത്തന രംഗത്തെ സത്യസന്ധനായ മനുഷ്യനാണ് ടി.എൻ.പ്രതാപൻ. ബിരുദാനന്തര ബിരുദങ്ങളുടെ വിശേഷണങ്ങളൊന്നും അദ്ദേഹത്തിനില്ല. ജീവിതത്തിൻ്റെ പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ജീവിതത്തിൽ പ്രയാസമനുഭവിക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും പ്രതാപൻ ചേർത്തു നിർത്തുന്നത്. വേണുഗോപാൽ പറഞ്ഞു
പ്രതാപനെ പറ്റി ഡോ.എൻ.എസ്.അബ്‌ദുൽ ഹമീദ് എഴുതിയ ‘ ഇങ്ങനെയൊരാൾ’ എന്ന പുസ്‌തകത്തിൻ്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. സംവിധായകൻ ഷിയാസ് പുസ്‌തകം ഏറ്റുവാങ്ങി. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
ഡോ. എൻ.എസ്.അബ്‌ദുൾ ഹമീദ്, നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, എം.പി.വിൻസെൻ്റ്, ഒ. അബ്‌ദുൾ റഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.എസ്. അജിത് തുടങ്ങിയവർ പ്രസംഗിച്ചു.
