Madhavam header
Above Pot

തൃശൂരിന്റെ പുതിയ കലക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു


തൃശ്ശൂർ: തൃശൂരിന്റെ പുതിയ കലക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. രാവിലെ 10.30 ന് കലക്ട്രേറ്റില്‍ എത്തിയ ഹരിത വി കുമാറിനെ എഡിഎം റെജി പി ജോസഫും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കലക്ടറുടെ ചേംബറിൽ മുന്‍ കലക്ടര്‍ എസ്.ഷാനവാസ് സ്വീകരിച്ച് ഔദ്യോഗികമായി സ്ഥാനം കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്ഥാനം ഏറ്റെടുത്തശേഷം ഹരിത വി കുമാര്‍ പറഞ്ഞു.

Astrologer

വാക്‌സിനേഷന് പ്രാധാന്യം നല്‍കി കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. പ്രധാന  വിഷയങ്ങളിലെല്ലാം അടിയന്തര ഇടപെടല്‍ നടത്തും. കുതിരാന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍  മുന്നോട്ടുകൊണ്ടുപോകും. ഓഗസ്റ്റില്‍തന്നെ കുതിരാന്‍ ഇടത് തുരങ്കം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. മലയോര പട്ടയങ്ങളുടെ വിതരണം നടന്നു വരികയാണ്. പട്ടയവിഷയത്തില്‍ വളരെ ഉര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളിലാണ് ജില്ല. ഈ വിഷയങ്ങളിലെ ഇടപെടല്‍ തുടര്‍ന്നുമുണ്ടാകും. സാധ്യതകളും സങ്കീര്‍ണതകളും ധാരളമായുള്ള ജില്ലയാണ് തൃശൂര്‍. ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍, മലയോര മേഖലകള്‍, സാംസ്‌കാരിക ഇടങ്ങള്‍, അങ്ങനെ വിശാലമായ ജില്ലയുടെ എല്ലാ തലങ്ങളിലും ഇടപെടല്‍ ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും അശരണരുടെയും പ്രശ്‌നങ്ങളിലും അവരുടെ ജീവതത്തിനാവശ്യമായി വികസനത്തിനും പ്രാധ്യാന്യം നല്‍കി മുന്നോട്ട് പോകും.


സംസ്ഥാനത്തുതന്നെ വനിതാ കലക്ടര്‍മാര്‍ കൂടുതലായി ചാര്‍ജെടുക്കുന്ന സമയത്ത് ആ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാ രീതിയിലും  ഹൃദയവിശാലതതോടെ പെരുമാറുന്ന ജില്ലയാണ് സംസ്‌കാരിക നഗരംകൂടിയായ തൃശൂര്‍. മുമ്പ് തൃശൂരില്‍തന്നെ സബ്കലക്ടറായി ഒരു വര്‍ഷത്തോളം ഉണ്ടായിരുന്നു. തിരിച്ചു വരവ് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ഉദ്യോസ്ഥരുടെ കൂട്ടായ സഹകരണം മുന്നോട്ട് ഉണ്ടാകണമെന്നും ഹരിത വി കുമാര്‍ പറഞ്ഞു.


ചാര്‍ജെടുത്തശേഷം സോമന്‍ എന്നയാള്‍ നല്‍കിയ ആദ്യ അപേക്ഷ കലക്ടര്‍ സ്വീകരിച്ചു. മകന് വൃക്ക സംബന്ധമായ അസുഖമാണെന്നും നിലവിലെ എ പി എൽ റേഷൻ കാർഡ് ബി.പി.എല്‍ കാര്‍ഡ് ആക്കി നല്‍കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു അപേക്ഷ. 
എഡിഎം റെജി പി ജോസഫ്, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഐ. ജെ മധുസൂദനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vadasheri Footer