
ദേശീയ പാതയിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക്,എം എൽ എ ചെളിയിൽ ഇരുന്ന് പ്രതിഷേധിച്ചു

തൃശൂര്‍: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മഴ പെയ്ത് റോഡില്‍ കുഴികള്‍ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം ട്രാഫിക്കുള്ള രാവിലെയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈസമയത്ത് വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ പ്രത്യക്ഷപ്പെടുന്നത്. ചാലക്കുടി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കിലും റോഡിലെ കുഴികള്‍ മൂലമുള്ള ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് റോഡിലെ ചെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ദേശീയപാത അതോറിറ്റി നീതി പാലിക്കണമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് ( വ്യാഴാഴ്ച) രാവിലെ സനീഷ് കുമാര്‍ പ്രതിഷേധിച്ചത്. ദേശീയപാതയില്‍ നടത്തുന്ന പണികള്‍ കാരണം ദുരിതത്തിലായിരിക്കുകയാണ് ജനം. മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം കടന്നുപോകാന്‍ 10-12 മിനിറ്റാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്.
നിലവില്‍ രണ്ട് മണിക്കൂറിലധികമാണ് വേണ്ടി വരുന്നത്. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയും കൊരട്ടിയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമാണ് നടക്കുന്നത്. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാതെ ദേശീയ പാത അധികൃതര്‍ നിര്‍മാണം ആരംഭിച്ചതാണ് സ്ഥിതി വഷളാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഡിസംബറാകുമെന്നാണ് ദേശീയപാത അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
