
ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു.

തൃശൂർ : വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശ്ശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതും വിധിസംഖ്യ പലിശ സഹിതം നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ചതും.

ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്നാണ് ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിച്ചത്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് എതിർകക്ഷി, വിധിപ്രകാരമുള്ള സംഖ്യ മാർട്ടിന് നൽകി, വാറണ്ട് പിൻവലിച്ച് കേസ് അവസാനിപ്പിക്കുവാൻ അപേക്ഷ നൽകുകയായിരുന്നു.

അപേക്ഷ പരിഗണിച്ച പ്രസിഡണ്ട് സാബു.സി.ടി., മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് വിധിസംഖ്യ നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി