
ബാർ ഹോട്ടലിലെ പീഡനം, പ്രതിയെ വെറുതെ വിട്ടു.

ചാവക്കാട് : വിവാഹമോചിതയായ സ്ത്രീയെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയം
സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോവിഡ് കാലഘട്ടത്തിൽ ഗുരുവായൂരിലെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലപ്രാവശ്യം ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവം ചെയ്ത് മൊബൈലിൽ നഗ്ന ഫോട്ടോകൾ എടുത്ത് പീഡന വിവരങ്ങൾ പുറത്തുപറഞ്ഞാൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതിയെ ചാവക്കാട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്‌ജി വി.വിനോദ് വെറുതെ വിട്ടു. കണ്ണൂർ സ്വദേശി തിരുവാതിര വീട്ടിൽ പ്രഭാകരൻ മകൻ പ്രഗ്മേഷിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

വിവാഹമോചിതയായ ശേഷം പുനർ വിവാഹത്തിന് വേണ്ടി മാട്രിമോണിയൽ സൈറ്റിൽ അതിജീവിത പേര് രജിസ്റ്റർ ചെയ്തിരുന്നു. അതേ സൈറ്റിൽ തന്നെ വിവാഹമോചിതനായതിനുശേഷം പുനർവിവാഹം ആഗ്രഹിച്ച് പ്രതിയും തന്റെ പ്രൊഫൈൽ രജിസ്റ്റർ ആക്കിയിരുന്നുവത്രേ. തുടർന്ന് അതിജീവിത സോഷ്യൽ മീഡിയ വഴി പ്രതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് നേരിൽ കാണാമെന്ന് പ്രതി ബലമായി പറഞ്ഞ് ഗുരുവായൂരിലെ ഹോട്ടലിൽ മുറിയെടുത്ത് കീഴ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച് പണം തട്ടുക എന്ന ഉദ്ദേശത്തിൽ കള്ളക്കേസ് കൊടുക്കുകയാണെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവരുടെ വാദങ്ങൾ അംഗീകരിച്ച് പ്രതിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് കണ്ട് കോടതി പ്രതിയെ നിരുപാധികം വെറുതെ വിട്ടുത്തരവായി.
