Madhavam header
Above Pot

കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , അമ്മയും മകളും തീകൊളുത്തി , മകൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുളള നീക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി. 19കാരിയായ മകള്‍ വൈഷ്ണവി മരിച്ചു. ഗുരുതരമായി പൊളളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ തല്‍ക്ഷണം തന്നെ മരണപ്പെട്ടു. ലേഖയ്ക്ക് 90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാനായി അനുവദിച്ച സമയം അവസാനിച്ചതോടെ വീട് ബാങ്ക് ജപ്തി ചെയ്യാനിരിക്കെയാണ് ഇവര്‍ തീ കൊളുത്തിയത്.

bank attachment

Astrologer

വീട് വെയ്ക്കുന്നതിന് വേണ്ടി നെയ്യാറ്റിന്‍കരയിലുളള കാനറ ബാങ്കില്‍ നിന്നാണ് 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇത് പലിശ സഹിതം എട്ട് ലക്ഷം രൂപ തിരിച്ച്‌ അടച്ചിട്ടുണ്ട്. ഇനി 4 ലക്ഷം രൂപയാണ് അടയ്ക്കാന്‍ ബാക്കിയുളളത്. തുക തിരിച്ചടയ്ക്കാന്‍ ലേഖയുടെ കുടുംബം ബാങ്കിനോട് സമയം നീട്ടിച്ചോദിച്ചിരുന്നു.

അത് പ്രകാരം അവസാനിച്ച സമയം നാളെ അവസാനിക്കുകയാണ്. നാളെ ബാങ്ക് വീട് ജപ്തി ചെയ്യും എന്ന സാഹചര്യത്തിലാണ് അമ്മയും മകളും തീകൊളുത്തിയത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ഇവര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. വീട് വില്‍പ്പന നടത്തി പണം അടയ്ക്കാനായി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. നാളെ വീട് ജപ്തി ചെയ്യും എന്ന് ഇന്ന് രാവിലെ ബാങ്കില്‍ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വായ്പ തിരിച്ച്‌ അടക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛന്‍ ചന്ദ്രന്‍ പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ വിദേശത്ത് ജോലി ചെയ്തിരുന്നപ്പോഴാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ബാങ്കിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ശക്തമായ നടപടി ബാങ്കിനെതിരെ സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെഎ അന്‍സലന്‍ ആവശ്യപ്പെട്ടു. ജപ്തി നോട്ടീസിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാങ്കിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖല ബാങ്കുകള്‍ സര്‍ക്കാര്‍ പറയുന്നത് പോലും കേള്‍ക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

.

Vadasheri Footer