തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്. പുതിയ സംഘമാണ് ബലാത്സംഗ കേസ് അന്വേഷിക്കുക. പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ലെന്ന് കായിക താരം മയൂഖ ജോണി ആരോപിച്ചതോടെ കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക .

Above Pot

ഇതിനായി പ്രത്യേക ഏഴംഗ സംഘത്തെ നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ട് യുവതിയില്‍ നിന്ന് വീണ്ടും മൊഴി എടുക്കും. ഉന്നത ഇടപെടല്‍ ഉണ്ടായി എന്നതുള്‍പ്പടെ മയൂഖ ഉന്നയിച്ച ആരോപണങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷിക്കുക. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ആളൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മയൂഖ ജോണി രംഗത്തെത്തിയതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം നടക്കുന്നത്. കേസില്‍ മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഇടപെട്ടുവെന്നും മന്ത്രിതല ഇടപെടല്‍ ഉണ്ടായി എന്നും മയൂഖ ജോണി ആരോപിച്ചിരുന്നു.