Header 1 = sarovaram
Above Pot

ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ഡി വൈ എഫ് ഐ അടിച്ചു തകർത്തു

ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് ആലപ്പുഴ ജില്ലയില്‍ വ്യാപക ആക്രമണം. കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ ആലപ്പുഴ കൈതവനയില്‍ വീട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ- സിഐടിയു പ്രവര്‍ത്തകര്‍ ജോബിന്റെ ഭാര്യയെ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം ഉടലെടുത്തത്.

Astrologer

ആലപ്പുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന് ശേഷം മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അമ്പലപ്പുഴയിലേയ്ക്ക് പോകുമ്പോള്‍ ജനറല്‍ ആശുപത്രിയ്ക്ക് സമീപം വെച്ച് പ്രതിഷേധവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസും സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസും എത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇരുവരേയും പിടികൂടുകയും വാഹനങ്ങള്‍ കടന്നു പോയ ശേഷം എ ഡി തോമസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അംഗരക്ഷകര്‍ ഉള്‍പ്പടെ അഞ്ചോളം പൊലീസുകാര്‍ ലാത്തി കൊണ്ട് തലയ്ക്കും കാലിനും അടിച്ചു.കൂടെയുണ്ടായിരുന്ന അജയ് ജ്യുവലിനും ലാത്തിയടിയേറ്റു.


ഇതില്‍ പ്രതിഷേധിച്ചായിരുന്നു കൈതവന ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. കുട്ടനാട് നിയോജക മണ്ഡലത്തിലേക്കുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കിടെ കൈതവനയില്‍ ബസിന് മുന്നില്‍ മൂന്ന് മിനിട്ടോളം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടര്‍ന്നു. പൊലീസ് ഇവരെ പിടിച്ചു മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പിന്നീട് പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍, സരുണ്‍റോയ്, അനന്തകൃഷ്ണന്‍, റഹീം വെറ്റക്കാരന്‍ തുടങ്ങിയവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതേ സമയത്താണ് പത്തോളം വരുന്ന സിഐടിയു- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമീപത്തെ കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ വീട്ടിലേയ്ക്ക് പാഞ്ഞടുക്കുകയും വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ജനലുകളും അടിച്ചു തകര്‍ത്തു.

പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിന്റെ പേരിൽ ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് അധമ രാഷ്ട്രീയമാണെന്നും ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സിപിഎമ്മും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു . ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്റെ നിലയിലേക്ക് അധപതിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Vadasheri Footer