
കൗൺസിലിൽ നിന്ന് ഭരണ പക്ഷം ഇറങ്ങി പോയി

ചാവക്കാട്: നഗരസഭയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ അപാകതകളും നഗരത്തിലുണ്ടായ വെള്ളക്കെട്ടും ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ കൗൺസിലർമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിൽ നിന്ന് ചെയർമാനടക്കം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.

യോഗത്തിൽ 13-ാം വാർഡ് കൗൺസിലർ ആരിഫ് പാലയൂർ ആഗസ്റ്റ് ഒന്നിന് ചാവക്കാട് നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും തുടർന്ന് പൊതുജനങ്ങളും വ്യാപാരികളും നേരിട്ട ദുരിതങ്ങളും, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭയുടെ ഇടപെടലുകളിലെ അപാകതകളും രേഖകൾ സഹിതം യോഗത്തിൽ വിശദമായി അവതരിപ്പിച്ചു.

മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ ഓടകൾ, കാനകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ യഥാസമയം വൃത്തിയാക്കിയിരുന്നോ, വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് ആരിഫ് ആവശ്യപ്പെട്ടു.
ആഗസ്റ്റ് ഒന്നിന് നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടാകാനിടയായ സാഹചര്യങ്ങൾ, വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായ ഘടകങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ സ്വീകരിച്ച നടപടികൾ, ശുചീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ കൗൺസിൽ വിശദമായി പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.


എന്നാൽ വിഷയത്തിൽ ചർച്ച തുടരുന്നതിനിടെ ചെയർമാൻ യോഗനടപടികൾ അവസാനിപ്പിച്ചതായി അറിയിക്കുകയും തുടർന്ന് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ചെയർമാനെ പിന്തുടർന്ന് ഭരണപക്ഷ അംഗങ്ങളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പൊതുജനങ്ങളെയുംവ്യാപാര സ്ഥാപനങ്ങളെയും നേരിട്ട് ബാധിച്ച വെള്ളക്കെട്ട് ഉൾപ്പെടെയുള്ള ഗൗരവമായ വിഷയം രേഖകളുടെ അടിസ്ഥാനത്തിൽ കൗൺസിലിൽ ചർച്ച ചെയ്യാൻ പോലും ഭരണപക്ഷം തയ്യാറാകാതെ ഇറങ്ങിപ്പോയത് പ്രതിഷേധാർഹവും ഭീരുത്വപരവുമായ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് സി. എ. ഗോപ പ്രതാപൻ പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനും ചർച്ച ചെയ്യാനും ഭരണപക്ഷം തയ്യാറാകാത്തത് ചാവക്കാട്ടെ പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗോപപ്രതാപൻ ആരോപിച്ചു.
ചർച്ചയെ ഭയന്ന് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിനെതിരെ പ്രതിപക്ഷ കൗൺസിലർമാരായ ജോയസി ടീച്ചർ, ആസിഫ് പാലയൂർ, സുജാത സത്യൻ, ഷാജി ടി. എം., ശർമിള സത്താർ, സനൂപ്, സീന നൗഷാദ്, ഫെബീന നൗഷാദ്, തനുജ ഷാഫി, ബ്രിജിത പ്രതീപ് എന്നിവർ പ്രതിഷേധിച്ചു.
