
കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഹൈദരബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്കുമാറിന്റെ മകന് ബണ്ടി സായ് ഭഗീരഥ് പൊലീസ് പിടിയില്‍. വൈകീട്ട് ഹൈദരബാദിലെ നര്‍സിംഗിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
സായ്ഭഗീരഥിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഭഗീരഥ് തന്റെ അഭിഭാഷകര്‍ക്കൊപ്പം വൈകീട്ട് പൊലീസ്് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്കുമാര്‍ പറഞ്ഞു. മകന് തെറ്റ് ചെയ്തതായി താന്‍ വിശ്വസിക്കുന്നില്ല.
താന്‍ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുന്നുവെന്നും പദവിയോ ബന്ധങ്ങളോ നോക്കാതെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’എന്റെ മകനായാലും സാധാരണ പൗരനായാലും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. നാമെല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്,’ അദ്ദേഹം പറഞ്ഞു
17കാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി മെയ് 8-നാണ് ഭാഗീരഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാഗീരഥ് തന്റെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും അവളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് മാതാവ് ആരോപിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കേസില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന (പോക്സോ) നിയമത്തിലെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

എന്നാല്‍, താനുമായി പരിചയത്തിലായ പെണ്‍കുട്ടി തന്നെ കുടുംബ ചടങ്ങുകളിലേക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകളിലേക്കും ക്ഷണിച്ചിരുന്നതായി ആരോപിച്ച് ഭാഗീരഥും ഒരു എതിര്‍പരാതി നല്‍കിയിട്ടുണ്ട്. ഭാഗീരഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലും ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
