
രാമഭക്ത സംഗമവും, ത്രിദിന ദേശീയ സെമിനാറും ഗുരുവായൂരിൽ.

ഗുരുവായൂര്‍ : സായ് സജ്ഞീവനി ട്രസ്റ്റും, ഭാരത സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും, സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന രാമഭക്ത സംഗമവും, ത്രിദിന ദേശീയ സെമിനാറും, ഈമാസം 15, 16, 17 ദിവസങ്ങളിലായി ഗുരുവായൂരില്‍ സംഘടിപ്പിയ്ക്കുന്നതായ് സായ് സജ്ഞീവനി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ (സരയൂ നഗര്‍) 15 ന് ആരംഭിയ്ക്കുന്ന പരിപാടി, 17 ന് ഉച്ചയോടെ സമാപിയ്ക്കും. കേരളത്തിന്റെ ഹൃദയ താളമായി മാറിയ രാമനാമത്തിന്റെ പൊരുളും, കലകളിലും, സാഹിത്യങ്ങളിലും ശ്രീരാമന്‍ ചെലുത്തിയ സ്വാധീനവും, പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനാണ് ഈ സംഗമം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി സരയൂ നഗറില്‍ രാമര്‍ കൂത്ത് പുനര്‍ജ്ജനിയ്ക്കും. കൂടാതെ ഇന്ത്യയിലെ പണ്ഡിതരും, പുരാവസ്തു ഗവേഷകരും, പ്രമുഖ വ്യക്തികളും രാമായണത്തേയും, ശ്രീരാമനേയും കുറിച്ച് വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തും. മെയ് 11, 12 തിയ്യതികളിലായി സായ് സജ്ഞീവനി മന്ദിരത്തില്‍ മോഹിനിയാട്ടം ശില്‍പ്പശാലയും, 13 ന് ടൗണ്‍ഹാളില്‍ കാലത്ത് 10 മണിമുതല്‍ രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്ര രചനാ മത്സരവും, അതിന് ശേഷം ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവയും നടക്കും.

14 ന് സായ് മന്ദിരത്തില്‍ ചിത്രരചന, ശില്‍പ്പശാല എന്നിവയും ഉണ്ടായിരിയ്ക്കും. 15, 16, 17 തിയ്യതികളിലായി വിവിധ കലാപരിപാടികള്‍, ഭജന്‍സുകള്‍, നൃത്താവിഷ്‌ക്കാരങ്ങള്‍, ആത്മീയ ചടങ്ങുകള്‍, സമൂഹ നാമജപം, വിവിധ പൂജകള്‍ എന്നിവയും നടക്കും. 17 ന് ഉച്ചയോടെ നടക്കുന്ന സമാപന സമ്മേളനം, ജസ്റ്റീസ് സുധീര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുഖ്യ സംയോജക് മൗനയോഗി സ്വാമി ഹരിനാരായണന്‍, സബിത രജ്ഞിത്, ബാബുരാജ് കേച്ചേരി, അരുണ്‍ നമ്പ്യാര്‍, കെ.ആര്‍. പ്രവില്‍ എന്നിവര്‍ പങ്കെടുത്തു. രാമഭക്ത സംഗമത്തിന്റേയും, ത്രിദിന ദേശീയ സെമിനാറിന്റേയും 101 സ്വാഗതസംഘ രൂപീകരണം, സ്വാഗത സംഘം ചെയര്‍മാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
