
ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എഞ്ചിനീയർമാരാണ് : വി ഡി സതീശൻ

കൊ ച്ചി: മുണ്ടക്കൈ ചുരൽമല ടൗൺഷിപ്പിലെ വീടിൻ്റെ വിള്ളൽ റവന്യൂ മന്ത്രി കെ. രാജൻ പരിശോധിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയുടെ ജോലിയല്ലെന്നും എൻജീനിയർമാരാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വീടുകളിൽ ഇതുവരെ ആർക്കും താമസിക്കാനായില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനം. തെരഞ്ഞെടുപ്പ് കാലത്ത് ബോർഡുകൾവെച്ചും മറ്റും ആഘോഷമാക്കിയ ആ ഉദ്ഘാടനത്തിനുശേഷം ഒരാൾക്കുപോലും അതിനകത്ത് താമസിക്കാനായില്ല. രാഹുൽ ഗാന്ധി തറക്കല്ലിട്ടിട്ട് തൊട്ടടുത്ത ദിവസം പണി തുടങ്ങിയില്ലെന്നാണ് തങ്ങൾക്കെതിരെയുള്ള ആരോപണം.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത വീട്ടിൽ ആർക്കും ഇതുവരെ താമസിക്കാനായിട്ടില ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലായിട്ടില്ല ആ വീടുകളെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി മേശയുടെ പുറത്തുകയറിയത് എന്ത് നാടകമാണ്? മേശയുടെ പുറത്തുകയറി മന്ത്രിയാണോ ചോർച്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടത്. പാലം വീണോ എന്നത് പരിശോധിക്കേണ്ടത് മന്ത്രിയാണോ? എൻജീനിയർമാരാണ് ഇത് പരിശോധിക്കേണ്ടത്. ഗുരുതര ക്രമക്കേടുകളാണ് നിർമാണത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. കാലം ഇതിനെല്ലാം കണക്കുചോദിക്കും. തെറ്റായ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയതിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ശ ബരിമല സ്വർണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന് ഇതേ വിഷയം ഉയർത്തി നിയമസഭസ്തഭിപ്പിച്ചപ്പോൾ പ്രതിപക്ഷം പറഞ്ഞതാണ്. ഹൈകോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രതികൾക്ക് കുറ്റപത്രം സമർപ്പിക്കാതെ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് എസ്.ഐ.ടിക്കുമേൽ അനാവശ്യ സമ്മർദം ചെലുത്തി. മുഴുവൻ പ്രതികളും പുറത്തിറങ്ങി തെളിവുകൾ നശിപ്പിച്ച് കേസ് തന്നെ ഇല്ലാതാകുമെന്ന് അന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് കോടതിക്ക് എതിരെ സംസാരിക്കുന്നു എന്നാണ് കുറ്റപ്പെടുത്തിയത്. ഓരോ മലയാളികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ അന്ന് പങ്കുവച്ചത്. പിണറായി വിജയന്റെ സർക്കാറും സി.പി.എമ്മും ബന്ധപ്പെട്ട ഒരു കേസിലും ഇ.ഡി അന്വേഷണം നടത്തില്ല. അത്തരത്തിൽ ഏത് കേസാണ് കേരളത്തിൽ അന്വേഷിച്ചിട്ടുള്ളത്? എസ്.എഫ്.ഐ.ഒ അന്വേഷിക്കുമെന്ന് പറഞ്ഞ കേസും മാഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമൻസും എവിടെ പോയെന്ന് അദ്ദേഹം ചോദിച്ചു.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കുന്നു എന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോൾ, പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണെന്ന് താൻ പറഞ്ഞിരുന്നതാണ്. സി.പി.എം നേതാക്കളെല്ലാം ചേർന്ന് ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിച്ചതോടെ കഴുത്തിലെ പിടി അയഞ്ഞു. ശബരിമല കേസിലും വയനാട്ടിലും പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് സംഭവിച്ചത്. തങ്ങൾ ഒരു നുണയും പറഞ്ഞിട്ടില്ല. നുണ പറഞ്ഞ് ജങ്ങളെ കബളിപ്പിച്ചത് സി.പി.എമ്മാണ്. അത് ഒന്നൊന്നായി പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
