
കാവീട് പള്ളിയിൽ സംയുക്ത തിരുനാൾ 17 മുതൽ

ഗുരുവായൂർ : ഇടവക മധ്യസ്ഥനായ മാർ യൗസേപ്പിതാവിന്റെയും മാർ സെബാസ്ത്യാനോസ് സഹദായുടേയും പരിശുദ്ധ മർത്ത മറിയത്തിന്റേയും സംയുക്ത തിരുനാൾ ഏപ്രിൽ 17 മുതൽ 20 വരെ കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ ആഘോഷിക്കും. കൊടിയേറ്റം മുതൽ തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് നവനാൾ തിരുക്കർമ്മങ്ങൾ നടക്കും. 17-ന് വൈകീട്ട് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പള്ളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

18-ന് രാവിലെ 6 മണിക്ക് ഫാ. വർഗീസ് പാലത്തിങ്കലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് 13 കുടുംബ യൂണിറ്റുകളിലേക്കുള്ള വള, ലില്ലിപ്പൂവ്, അമ്പ് എന്നിവ ആശീർവദിച്ച് നൽകും. അന്ന് രാത്രി യൂണിറ്റുകളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവ പള്ളിയിലേക്ക് എഴുന്നള്ളിക്കും. പ്രധാന തിരുനാൾ ദിനമായ 19-ന് രാവിലെ 6.00-നും 10.30-നും വൈകീട്ട് 4.45-നും വിശുദ്ധ കുർബ്ബാനയുണ്ടാകും. 10.30-ലെ ആഘോഷമായ കുർബ്ബാനയ്ക്ക് ഫാ. അമൽ ചാഴൂർ മുഖ്യകാർമ്മികത്വം വഹിക്കുകയും ഫാ. തോമസ് ഊക്കൻ തിരുനാൾ സന്ദേശം നൽകുകയും ചെയ്യും. വൈകീട്ട് കുർബ്ബാനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും വർണ്ണകാഴ്ചയും അരങ്ങേറും.

തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് തെലുങ്കാന സംസ്ഥാനത്തിൽ ആദിലാബാദ് രൂപതയിൽ മന്നംകുടം എന്ന ഗ്രാമത്തിലെ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ധനസഹായം ഇടവക നൽകി. കൂടാതെ മിട്ടാപ്പിള്ളി ഗ്രാമത്തിൽ പള്ളി നിർമ്മിക്കുന്നതിനായി 13 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.

തിരുനാൾ സമാപന ദിനമായ 20-ന് രാവിലെ 6-ന് പൂർവ്വികർക്കായി ഓർമ്മബലി നടക്കും. രാത്രി 7-ന് വോയിസ് ഓഫ് കാവീട് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയോടെ ആഘോഷങ്ങൾ സമാപിക്കും. വികാരി ഫാ. ഫ്രാൻസീസ് നീലങ്കാവിൽ, ജനറൽ കൺവീനർ സിയോജ് കെ ജെയിംസ്, ട്രസ്റ്റിമാരായ സണ്ണി ചീരൻ, സി. വി. റെന്നി, ഫ്രാൻസിസ് സേവ്യർ ജോയിന്റ് പബ്ലിസിറ്റി കൺവീനർ ജയ്സൺ വി ജെ എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

