
എൽ പി ജി പ്രതിസന്ധി, കെ.എച്ച്.ആർ.എ. പ്രക്ഷോഭത്തിലേക്ക്

ഗുരുവായൂർ : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിഹിതം വർദ്ധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര ‘എസ്.ഒ.എസ്’ സംവിധാനവും ഏജൻസികളുടെ നിസ്സഹകരണം മൂലം പരാജയപ്പെടുകയാണ്

ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഹോട്ടൽ, റെസ്റ്റോറന്റ് ഉൾപ്പെടുന്ന അർദ്ധ മുൻഗണനാ വിഭാഗത്തിനുള്ള വാണിജ്യ പാചകവാതക വിഹിതം ആവശ്യകതയുടെ 62 ശതമാനമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. മുൻപ് ഇത് 40 ശതമാനം അനുവദിച്ചിരുന്നുവെങ്കിലും പത്ത് ശതമാനം പോലും ലഭ്യമായിരുന്നില്ല എന്നതാണ് വസ്തുത. നിലവിൽ വിഹിതം ഉയർത്തിയെങ്കിലും ഇതിന്റെ പ്രയോജനം ഹോട്ടലുടമകൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. സപ്ലൈ ഓഫീസർ മുഖേനയുള്ള ‘ട്രാക്ക് യുവർ എൽ.പി.ജി’ പോർട്ടലിൽ അപേക്ഷ നൽകി അനുമതി (Approved) ലഭിച്ചാൽ പോലും ഏജൻസികൾ ഗ്യാസ് നൽകാൻ തയ്യാറാകുന്നില്ല.

പോർട്ടലിൽ അനുമതി രേഖപ്പെടുത്തിയിട്ടും തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഏജൻസികൾ പറയുന്നത് .
അപേക്ഷകളിൽ അനുമതി നൽകിയാൽ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അധികൃതർ. എന്നാൽ, ഇതിന് ശേഷം വിതരണം ഉറപ്പാക്കേണ്ട ഐ.ഒ.സി (IOC), ബി.പി.സി.എൽ (BPCL) സെയിൽസ് ഓഫീസർമാരെ ബന്ധപ്പെടാൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഫോൺ എടുക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

ഗ്യാസ് ഏജൻസികളാകട്ടെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണ്കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഉപയോഗത്തിന്റെ 10 ശതമാനം മാത്രമേ അധികമായി നൽകാൻ കഴിയൂ എന്നതടക്കമുള്ള അശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് ഏജൻസികൾ നടപ്പിലാക്കുന്നത്. മുൻകാലങ്ങളിൽ ഏജൻസികൾ തമ്മിലുള്ള കിടമത്സരം കാരണം കൃത്യമായ രജിസ്ട്രേഷൻ പോലുമില്ലാതെയാണ് കമ്പനികൾ പലയിടത്തും ഗ്യാസ് നൽകിയിരുന്നത്. ഇത് നിലവിലെ പ്രതിസന്ധിഘട്ടത്തിൽ അർഹമായ ക്വോട്ട കണക്കാക്കുന്നതിനും സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനും വലിയ തടസ്സമായി മാറിയിരിക്കുകയാണ്
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിതരണ ശൃംഖലയിൽ പോലും കരിഞ്ചന്താ വിൽപന സജീവമാണെന്ന ആക്ഷേപം ശക്തമാണ്. ഔദ്യോഗിക വിതരണം തടസ്സപ്പെട്ടതോടെ സിലിണ്ടറുകൾ മറിച്ചുവിൽക്കുന്നതായാണ് പരാതി. സ്വകാര്യ ഏജൻസികളാകട്ടെ ഒരു സിലിണ്ടറിന് 3500 രൂപ വരെ ഈടാക്കിയാണ് കരിഞ്ചന്തയിൽ വിൽപന നടത്തുന്നത്. ഈ കൊള്ളവില നൽകി ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഉടമകൾ.

പ്രതിസന്ധിക്ക് അടിയന്തര പരിഹാരമായില്ലെങ്കിൽ ഏപ്രിൽ 1 മുതൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)സംസ്ഥാന കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനകം സിലിണ്ടറുകൾ ലഭ്യമാക്കിയില്ലെങ്കിൽ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ ധർണ്ണയടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനവും എടുത്തിട്ടുണ്ട്
കൊമേഴ്‌സ്യൽ PNG (Piped Natural Gas) കണക്ഷനുകളെക്കുറിച്ച് KHRA അംഗങ്ങൾക്കുള്ള സംശയ നിവാരണവും, പങ്കാളിത്തവും, പദ്ധതിയിൽ അംഗമാകുന്നതിനും
മറ്റു വിശദാംശങ്ങളും വിശദമായി ചർച്ച നടത്തുവാൻ ഗുരുവായൂർ യൂണിറ്റിൽ യോഗവും സംഘടിപ്പിച്ചു കമ്പനി പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ച
യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു
സാംസ്ഥാന ട്രഷറർ സി.ബിജുലാൽ ഉൽഘാടനം ചെയ്തു നേതാക്കളായ ജി.കെ പ്രകാശൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, ഒ.കെ. നാരായണൻ നയർ, കെ.പി. സുന്ദരൻ, രാജേഷ് ഗോകുലം, എൻ. പി. അഷറഫ്, ചന്ദ്രബാബു സിദ്ധിഖ്,, സിജോ കണ്ടാണ്ണശ്ശേരി,ജോഷി രാജലക്ഷ്മി, അബൂബക്കർ, സന്തോഷ് സൗപർണ്ണിക, മുബാറക്ക്, രഞ്ജിത്ത് വിനായക, ജയൻ എൻ.പി, മനോജ്,ഷാജഹാൻ, റോബിൻ കോട്ടപടി, അബൂബക്കർ ബർക്കത്ത് എന്നിവർ സംസാരിച്ചു
