Post Header (woking) vadesheri

പ്രസവശേഷം യുവതി മരിച്ചത് ചികിത്സ കിട്ടാതെയെന്ന് കുടുംബം , ഭർത്താവിനെതിരെ കേസ് എടുത്തു പോലീസ്

Above Post Pazhidam (working)

ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ് മരിച്ചത്. യുവതിക്ക് ഭർത്താവ് ഇബ്രാഹിം അക്യുപങ്ചർ ചികിത്സയാണ് നൽകിയതെന്നും ചികിത്സയുടെ ഭാഗമായി രൂപപ്പെട്ട മുറിവുകളിലുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു. പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുത്തു.

15 വർഷം മുൻപ് ആണ് മുഹ്‌സിനയും ഇബ്രാഹിമും വിവാഹിതരായത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു. ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു.

ജനുവരി ആറിനാണ് എടക്കഴിയൂരിലെ വീട്ടിൽ വച്ച് മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്. മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. പ്രസവത്തിന് പിന്നാലെ കടുത്ത ശാരീരിക പ്രശ്നങ്ങൾ നേരിട്ട മുഹ്സിനയ്ക്ക് അക്യുപങ്ചർ ചികിത്സയാണ് ഇബ്രാഹിം നൽകിയതെന്നും ചികിത്സയുടെ ഭാഗമായി ശരീരത്താകമാനം ഉണ്ടായ മുറിവുകളാണ് മരണത്തിലേക്ക് എത്തിച്ച അണുബാധയ്ക്ക് കാരണമെന്നുമാണ് മുഹ്സിനിയുടെ കുടുംബത്തിന്റെ പരാതി. ശരീരത്തിലെ മുറിവുകൾ പുഴുവരിച്ച നിലയിൽ ആയിരുന്നു എന്നും കുടുംബം പറയുന്നു.

First Paragraph Jitesh panikar (working)

കഴിഞ്ഞ തിങ്കളാഴ്ച മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഒരു വർഷം മുൻപ് ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകളും മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മുൻപ് തിരൂരിൽ ഇബ്രാഹിം അക്യുപങ്ചർ ക്ലിനിക്ക് നടത്തിയിരുന്നു.സംഭവത്തിൽ പ്രതികരിക്കാൻ ഇബ്രാഹിം തയ്യാറായിട്ടില്ല. മുഹ്സിനയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ചാവക്കാട് പൊലീസ് കേസെടുത്തു.