
ചേർപ്പുളശ്ശേരി ടി. എം നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മനയിൽ ടി.എം നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരി ക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്. പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ . മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, . സി.മനോജ്, കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരും മാധ്യമ പ്രതിനിധികളും ഭക്തരും ചടങ്ങിൽ സന്നിഹിതരായി. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം നാരായണൻ നമ്പൂതിരി ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയാണ്.


നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന് 31-ന് രാത്രി ചുമതലയേൽക്കും. ഏപ്രിൽ 1 മുതൽ 6 മാസമാണ് കാലാവധി. അതുവരെ പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജകൾ നിർവ്വഹിക്കും.

