
ധനസമ്പാദനം ധാർമ്മിക മാർഗ്ഗത്തിലൂടെ വേണം : എം ആർ രാജേഷ്

ഗുരുവായൂർ: ധനസമ്പാദനം തെറ്റാണെന്നുള്ള ചിന്ത സമൂഹം ഉപേക്ഷിക്കണമെന്നും എന്നാൽ അ ത് ധാർമ്മിക മാർഗ്ഗത്തിലൂടെ വേണമെന്നും വേദ പണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യ എം ആർ രാജേഷ് പറഞ്ഞു. ആഗ്രഹം കൊണ്ട് മാത്രം ധനം സമ്പാദിക്കാനാവില്ല. പണം വെറുമൊരു കടലാസ്സല്ലെന്നും അത് മഹാലഷ്മിയാണെന്നുമുള്ള ചിന്ത മനസ്സിൽ അങ്കുരിക്കുമ്പോഴേ നാം സമ്പത്തിൻ്റെ വഴിയിലേക്ക് ചരിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ത്രയംബകം നവരാത്രിമണ്ഡപം ഹാളിൽ രണ്ട് ദിവസമായി നടന്നു വരുന്ന ജ്ഞാനയജ്ഞത്തിൻ്റെ സമാപന സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രത എങ്ങിനെ കൈവരിക്കാം എന്ന വിഷയത്തെക്കുറിച്ചയിരുന്നു ഇന്നത്തെ പ്രഭാഷണം. കുടുംബം നമുക്ക് ആർത്ഥിക ശക്തി തരുന്നു. അതിന് കുടുംബത്തിൽ ഐക്യ ഉണ്ടാവണം. ഭാര്യ ,ഭർത്താവ്, മക്കൾ ഇവരുടെ ഐക്യം അനിവാര്യമാണ്. ധനസമ്പാദനത്തിന് ഭാരതത്തിൻ്റെ വഴികളിലൊന്ന് അഗ്നി ആരാധനയാണ്. അഗ്നി എന്നത് പുരോഗതിയാണ് .പുരോഗതി ഉള്ളിടത്തേ ധനമുണ്ടാകൂ – അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ധനവുമായി ബന്ധപ്പെട്ടതാണ്.

പ്രാചീന കാലത്ത് ക്ഷേത്രങ്ങൾ ബാങ്കുകൾ പോലെ പ്രവർത്തിച്ച് സമൂഹത്തെ ധനപരമായി പുഷ്ടിപ്പെടുത്തിയിരുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള മാർഗ്ഗങ്ങൾ അഗ്നിഹോത്രത്തിലൂടെ കൈവരിക്കാം. അതു കൊണ്ടാണ് കാശ്യപാശ്രമത്തിൻ്റെ പദ്ധതികളിൽ അഗ്നിഹോത്രത്തിന് പ്രാമുഖ്യം നൽകുന്നത്. ധനസമ്പാദനത്തിൻ്റെ ഒന്നാമത്തെ സൂത്രവാക്യം പുരുഷാർത്ഥ ചതുഷ്ടയമാണ്. വേദം പറയുന്നു ,ഉള്ള ധനം സംരക്ഷിക്കുകയും ഇല്ലാത്ത ധനം ഉണ്ടാക്കുകയും അതിനെസംരക്ഷിച്ച് വർദ്ധിപ്പിക്കുകയും വർദ്ധിപ്പിച്ചതിൽ പത്തിൽ ഒരു ഭാഗം ദാനം ചെയ്യുകയും വേണമെന്ന്. വിഭിന്നങ്ങളായ ധനത്തെ നൽകുന്നവനാണ് ഭഗവാൻ എന്നും ആചാര്യ എം ആർ രാജേഷ് കൂട്ടിച്ചേർത്തു.

കേരളത്തിലുടനീളം നടത്തിവരുന്ന ജ്ഞാനയജ്ഞത്തിൻ്റെ ഭാഗമായിട്ടാണ് ഗുരുവായൂരിലും പ്രഭാഷണ പരമ്പര നടന്നത്.
നേരത്തെ സോപാന സംഗീതത്തോടെയായിരുന്നു ജ്ഞാനയജ്ഞത്തിന് സമാരംഭം കുറിച്ചത്.

