ജയം ഉറപ്പുള്ള സീറ്റുകളിൽ പിന്നോക്കകാരെ മത്സരിപ്പിക്കണം : രാഹുൽ ഗാന്ധി

Above Post Pazhidam (working)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ ജയം ഉറപ്പുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ശിവഗിരി മഠം. വര്‍ക്കല ശിവഗിരി മഠത്തിലെ ഗുരു സമാധിയിൽ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയപ്പോഴാണ് ശിവഗിരി മഠം ഈ ആവശ്യം ഉന്നയിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ശിവഗിരി മഠവുമായി ബന്ധപ്പെട്ട പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. കൊല്ലത്ത് ഗുരു ഗാന്ധി സമാഗമത്തിന്‍റെ ശതാബ്ദി ആഘോഷത്തിൽ ഇന്നലെ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് തുടങ്ങിയവർക്കൊപ്പം ആദ്യം രാഹുൽ ഗാന്ധി മഹാസമാധിയിലാണ് എത്തിയത്.

Poonthanam
Rugmani 700-200

ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ്‌ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗുരുവിനെ ഗാന്ധിജിയും ടാഗോറും വന്നുകണ്ട വൈദിക മഠത്തില്‍ സന്ദര്‍ശനം നടത്തി. ഇതിനുശേഷം ശാരദാമഠവും സന്ദർശിച്ചു. പിന്നീട് ഗസ്റ്റ്‌ ഹൗസിൽ ശിവഗിരി മഠത്തിലെ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചക്കിടെയാണ് തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിന് പരിഗണന വേണം എന്ന ആവശ്യം രേഖാമൂലം ശിവഗിരി മഠം രാഹുൽ ഗാന്ധിയോട് ഉന്നയിച്ചത്.

Vasudev Inn

പിന്നാക്ക സമുദായത്തിൽ നിന്നുള്ളവര്‍ക്ക് ജയിക്കുന്ന മണ്ഡലങ്ങള്‍ പ്രത്യേകമായി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്നുമാണ് രാഹുൽ മറുപടി നൽകിയതെന്നും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസിന്‍റെ പ്രധാന നേതാവിന്‍റെ ശിവഗിരി സന്ദർശമെന്നതാണ് ഏറെ ശ്രദ്ധേയം. കൊല്ലത്തെ പരിപാടി ശിവഗിരി മഠവും കെപിസിസിയുടെ രാജീവ്‌ ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ചേർന്നാണ് സംഘടിപ്പിച്ചത്. ഈഴവ സമുദായത്തെ ശിവഗിരി വഴി ഒപ്പം നിർത്താനുള്ള കോൺഗ്രസ്‌ ശ്രമത്തിന്‍റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനം.