
മൊബൈലിന് തകരാർ, വിലയും 10,000 രൂപ നഷ്ടവും നൽകണം.

തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ചാലക്കുടി തീതായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ടി വി എസ് ഇലക്ട്രോണിക്സ് എച്ച് ടി സി സർവ്വീസ് സെൻ്റർ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഹരിയാനയിലെ എച്ച് ടി സി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

വിപിൻ വർഗ്ഗീസ് 12,900 രൂപ നല്കി മൊബൈൽ ഫോൺ വാങ്ങി യിരുന്നു . ഫോണിൻ്റെ സ്ക്രീനിൽ മഞ്ഞ നിറം രൂപപ്പെടുകയും ഫോണിൽ ചാർജ് കയറാത്ത അവസ്ഥയുമായിരുന്നു. പരാതിപ്പെട്ടപ്പോൾ എതിർ കക്ഷികൾ ഫോൺ വാങ്ങി വെച്ചുവെങ്കിലും തകരാർ പരിഹരിച്ചു നൽകുകയുണ്ടായില്ല. ഫോൺ തിരിച്ച് നൽകുകയും ചെയ്തില്ല.

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 12,900 രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

