
ജപ്തി ഭീഷണി, വയോധികൻ ആത്മഹത്യ ചെയ്തു.

തൃശൂർ: ജപ്തി ഭീഷണിയെ തുടര്‍ന്ന് ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാലക്കുടി വെട്ടുകടവില്‍ ചിറയ്ക്കല്‍ സോമനാഥ പണിക്കര്‍ (64) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച വീട്ടില്‍ ജപ്തി നടക്കാനിരിക്കെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

2012ല്‍ മുരിങ്ങൂരിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും മൂന്നുകോടി വിലമതിപ്പുള്ള വീടും ഭൂമിയും പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒരു കോടിയിലധികം ബാധ്യതയായി.
തുടര്‍ന്ന് വസ്തു സ്ഥാപനത്തിന് എഴുതി നല്‍കി. സ്ഥാപനം നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട പ്രിന്‍സിപ്പള്‍ സബ് കോടതി ജപ്തി ചെയ്യാന്‍ ഉത്തരവിട്ടു. ഇതിന് സ്റ്റേ നല്കാന്‍ നടത്തിയ സോമസുന്ദരപണിക്കരുടെ ശ്രമം വിജയിച്ചില്ല. ഇതിനിടെ ബാധ്യത കഴിച്ച് ബാക്കി സംഖ്യ ധനകാര്യ സ്ഥാപനം നല്‍കിയില്ലെന്നും ആരോപണമുണ്ട്

ബുധനാഴ്ച ജപ്തി നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ലതിക. മക്കള്‍: രതീഷ്, പരേതനായ രഞ്ചു. മരുമക്കള്‍: ശ്യാമ, ശ്രീദേവി.
