
ചെങ്കോട്ട സ്‌ഫോടനം ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്

ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു

ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, സ്‌ഫോടനം നടന്ന നവംബര്‍ 10 ന് രാവിലെ 8.02 ഓടെ ഉമര്‍ നബി ( ഡോ. ഉമർ മുഹമ്മദ്) വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഓടിച്ച് ടോള്‍ ഗേറ്റില്‍ നിര്‍ത്തുന്നത് കാണാം. തുടര്‍ന്ന് പണം എടുത്ത് ടോള്‍ ഓപ്പറേറ്റര്‍ക്ക് നല്‍കി.സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയതായി കരുതപ്പെടുന്ന ഒരു വലിയ ബാഗ് കാറിന്റെ പിന്‍സീറ്റില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
മാസ്‌ക് ധരിച്ചാണ് ഉമര്‍ നബി വാഹനം ഓടിച്ചിരുന്നത്. ടോള്‍ പ്ലാസയില്‍ വെച്ച് ഉമര്‍ സിസിടിവിയിലേക്ക് നോക്കുന്നതും കാണാം. സുരക്ഷാ ഏജന്‍സികള്‍ തന്റെ പിന്നാലെയുണ്ടെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നിരിക്കാം. ചുറ്റുപാടുകള്‍ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്നുതന്നെ രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിയുടെ ഇടുങ്ങിയ വഴിയിലൂടെ ഉമര്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

നടത്തത്തിനിടെ തല ചെരിച്ചപ്പോള്‍ ഉമറിന്റെ മുഖം സിസിടിവിയില്‍ പതിയുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയിലുടനീളം നിരവധി സിസിടിവി ദൃശ്യങ്ങളില്‍ ഉമറിനെ കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്ക്കടുത്തുള്ള സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് വൈകീട്ട് 3.19 ന് എത്തിയ ഉമര്‍ സന്ധ്യയ്ക്ക് 6.28 ന്, അതായത് സ്‌ഫോടനത്തിന് 24 മിനിറ്റ് മുമ്പാണ് പോകുന്നത്
സ്‌ഫോടന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘങ്ങള്‍ 40 ലധികം സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും ഉള്‍പ്പെടുന്നു. കണ്ടെടുത്ത വസ്തുക്കള്‍ വിശകലനം ചെയ്യുന്നതിനും, എന്തുതരം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്താനുമായി വിദഗ്ധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉമറിന് സഹായം ചെയ്തു നല്‍കിയവരെയും, കൂട്ടാളികളെയും കണ്ടെത്താനും വ്യാപകമായ പരിശോധന നടത്തിവരികയാണ്.
