
മുകേഷ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി , ആശുപത്രി നിർമാണത്തിനായി 15 കോടി നൽകി

ഗുരുവായൂർ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ . മുകേഷ് അംബാനിക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു.

ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടർന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തിൽ സ്പെഷ്യൽ ദർശന നിയന്ത്രണം ഉള്ളതിനാൽ 25 പേർക്കായി ശ്രീകോവിൽനെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ കണ്ട് അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു. സോപാനപടിയിൽ കാണിക്കയുമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി.

തുടർന്ന് ഉപദേവൻരെയും തൊഴുത് പ്രാർത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന
ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.
തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ ദേവസ്വത്തിൻ്റെ നിർദ്ദിഷ്ട മൾട്ടിസ് പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനികമൃഗാശുപത്രിയുടെ പദ്ധതി രേഖയും മു കേഷ് അംബാനിക്ക് സമർപ്പിച്ചു. “എന്ത് സഹായവും നൽകാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. ആശുപത്രി നിർമ്മാണത്തിനായി പതിനഞ്ച് കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള
വൻതാര വന്യ ജീവി പരിപാലന കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
