
ഗുരുവായൂരിലെ താൽക്കാലിക ജീവനക്കാരെ ഉടൻ പിരിച്ചു വിടരുത് : സുപ്രീം കോടതി

ന്യൂ ഡൽഹി : ഗുരുവായൂർ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉടൻ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ചില താത്കാലിക ജീവനക്കാർ ഫയല്‍ ചെയ്ത പുതിയ അപേക്ഷയിലാണ് സുപ്രീം കോടതി തത്കാലം ഇവർ ജോലിയില്‍ തുടരട്ടെയെന്ന ഉത്തരവ് പുറത്തിറക്കിയത്. പിരിച്ചുവിടലിനെതിരെ താത്കാലിക ജീവനക്കാർ നല്‍കിയ പുനഃപരിശോധന ഹർജിയും അപേക്ഷയും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

ഗുരുവായൂർ ദേവസ്വം ബോർഡിലെ 31 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തത്. ഈ അപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ജീവനക്കാരെ താത്കാലികമായി പിരിച്ചുവിടരുതെന്ന ഉത്തരവ് പുറത്തിറക്കിയത്. പുതിയ റിക്രൂട്ട്മെന്റിനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നടപടികളിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്താണ് താത്കാലിക ജീവനക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശുചീകരണം, റൂം ബോയ്, വിളക്ക് വൃത്തിയാക്കല്‍ തുടങ്ങിയ തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് 2025 മാർച്ച് 29-ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ബോർഡ് ആരംഭിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതിയിലെ അപേക്ഷയില്‍ തീർപ്പാകുന്നതുവരെ നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് താത്കാലിക ജീവനക്കാരുടെ ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ നിയമന നടപടികള്‍ നീളാനാണ് സാധ്യത.

താത്കാലിക ജീവനക്കാരെ തുടരാൻ അനുവദിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ദേവസ്വം ബോർഡിന് തിരിച്ചടിയാണ്. താത്കാലിക ജീവനക്കാർ പുതിയ അപേക്ഷയില്‍ പറയുന്ന വാദങ്ങളില്‍ പലതും മുമ്പ് സുപ്രീം കോടതി പരിഗണിച്ച് തള്ളിയതാണെന്നാണ് ബോർഡിന്റെ നിലപാട്. ഹർജിയും പുനഃപരിശോധന ഹർജിയും അപേക്ഷയും തള്ളിയ ശേഷമുള്ള സുപ്രീം കോടതിയുടെ ഇടപെടല്‍ നിയമന നടപടികള്‍ അനന്തമായി വൈകിപ്പിക്കുമോയെന്ന ആശങ്ക ബോർഡിനുണ്ട്. ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡ് സൂപ്പർ ടെക് കേസില്‍ പുറപ്പടിവിച്ച ഉത്തരവ് പ്രകാരം തീർപ്പാക്കിയ കേസില്‍ പുതിയ അപേക്ഷകള്‍ കോടതി പരിഗണിക്കരുതെന്നുണ്ടെന്നും ബോർഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ദീർഘകാലമായി ബോർഡില്‍ താത്കാലിക ജീവനക്കാരായി ജോലിചെയ്യുന്നവർക്ക് അപേക്ഷ നല്‍കുന്നതിന് ഉയർന്ന പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും താത്കാലിക ജീവനക്കാരുടെ പ്രവൃത്തിപരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കണക്കിലെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.