
ജനങ്ങൾക്കായി സ്വയം മരിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി.

കോട്ടയം: രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വഴികാട്ടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി എന്നത് വ്യക്തിയല്ല കേരള രാഷ്ട്രീയത്തിന്റെ ആചാര്യനാണ്. അദ്ദേഹത്തെപ്പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരണമെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ വികാരങ്ങള്‍ മനസിലാക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ ജീവിതത്തില്‍ എന്റെ ഗുരുവാണ് അദ്ദേഹം. പ്രവൃത്തികളിലൂടെയാണ് അദ്ദേഹം വഴികാട്ടിയാകുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് വരുന്ന ധാരാളം ചെറുപ്പക്കാര്‍ ഉണ്ടാകണം രാഹുല്‍ ഗാന്ധി പറഞ്ഞു. അനാരോഗ്യം അലട്ടിയ കാലത്ത് പോലും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി നടക്കാന്‍ തയ്യാറായി. ഡോക്ടര്‍മാരുടെ പോലും എതിര്‍പ്പ് മറികടന്നായിരുന്നു പങ്കാളിത്തം. നിങ്ങള്‍ നടക്കേണ്ടതില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ അദ്ദേഹം പരിപാടിയുടെ ഭാഗമായി, വാഹനത്തില്‍ കയറ്റാന്‍ ഒരുഘട്ടത്തില്‍ ബലം പ്രയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ട മികച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്കായി സ്വയം മരിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതികളെ ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. വോട്ട് കിട്ടാന്‍ വേണ്ടിയായിരുന്നില്ല ശുതി തരംഗം പോലെ ഉള്ള പദ്ധതി ഉമ്മന്‍ ചാണ്ടി വിഭാവനം ചെയ്തത്. കേരളത്തില്‍ ഒരു കുഞ്ഞും കേള്‍വി ശക്തിയില്ലാതെ ഇരിക്കരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. രാഷ്ട്രീയ ജീവിത കാലത്ത് സമാനതകളില്ലാത്ത വേട്ടയാടലുകള്‍ നേരിട്ട വ്യക്തി കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. കടുത്ത ക്രിമിനല്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും, ആരോടും ഒരു വിദ്വേഷവും പുലര്‍ത്തിയിരുന്നില്ലെന്ന് രാഹുല്‍ ഓര്‍ത്തെടുത്തു.
