
തട്ടകത്തിന്റെ കഥാകാരന് ശ്രീകൃഷ്ണ കോളേജിൽ അപൂർവ സ്മാരകമുയരുന്നു

ഗുരുവായൂർ :’ തട്ടക’ത്തിൻ്റെ കഥാകാരനായ കോവിലന്റെ പേരിൽ തട്ടകത്തിലെ കലാലയമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗത്തിന്റെ സെമിനാർ ഹാൾ അറിയപ്പെടാൻ പോകുന്നു. കോവിലൻ്റെ രചനാലോകത്തിലേക്ക് പുതുതലമുറയെ ആകർഷിക്കും വിധം ഐ.സി.ടി .സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ച സെമിനാർ ഹാളിന്റെ ചുവരുകളിൽ ഛായാചിത്രങ്ങളും ജീവിതരേഖകളും പ്രശസ്തിപത്രങ്ങളും കൃതികളുടെ കവർ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

അതോടൊപ്പം കോവിലന്റെ മാസ്റ്റർ പീസ് നോവലായ ‘തട്ടക’ത്തിലെ ഉണ്ണീരിക്കുട്ടിയുടെയും കമ്മളൂട്ടിയുടെയും കന്നുകളോടൊത്തുള്ള ‘പുറപ്പാടും’ കുഞ്ഞപ്പന്റെ തോളിലിരുന്നുള്ള അപ്പുക്കുട്ടൻ്റെ സ്കൂൾ പ്രവേശനവും ക്വിറ്റിന്ത്യ സമരത്തോടനുബന്ധിച്ചുള്ള സ്കൂൾ ബഹിഷ്കരണവും താച്ചട്ടിവൈദ്യരുടെ പാത്തിചികിത്സയും വാറുണ്ണിയുടെ വരട്ടോലക്കെട്ടും കമ്മീഷണറുടെ വരവും കോട്ടേപ്പറമ്പൻ അയ്യപ്പൻ്റെ നടത്തവും ഭിക്ഷുവിന്റെ യാത്രയും തൈത്തറ കുഞ്ഞിക്കണാരൻ്റെ ഉപചാരവും പൊന്നപ്പൻ്റെയും മനോർമണിയുടെയും കൂടിക്കാഴ്ചയും ക്യാൻവാസ് ചിത്രങ്ങളായി സെമിനാർ ഹാളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.
വരകളാലും വർണ്ണങ്ങളാലും തട്ടകത്തിന്റെ ദൃശ്യവായന നിർവഹിച്ചിരിക്കുന്നത് ചിത്രകാരനും ശില്പിയും നാടകക്കാരനും ദേശക്കാരനുമായ സുനിൽ ചൂണ്ടലാണ്.

കോവിലൻ ട്രസ്റ്റിന്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും സഹകരണത്തോടെ മലയാള വിഭാഗം സജ്ജീകരിച്ചിട്ടുള്ള കോവിലൻ സ്മാരക സെമിനാർ ഹാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം . വി . നാരായണൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് കോവിലന്റെ ‘പരുക്കൻ നാച്യുറലിസം ‘എന്ന വിഷയത്തിൽ അദ്ദേഹം കോവിലൻ സ്മാരക പ്രഭാഷണം നിർവഹിക്കും. കോവിലൻ കലാലയ കഥാ പുരസ്കാര സമർപ്പണവും കാവീട് നാടക ഗ്രാമം അവതരിപ്പിക്കുന്ന തട്ടകം ഒന്നാമധ്യായത്തിന്റെ നാടകാവിഷ്കാരമായ ‘പുറപ്പാടി’ന്റെ അവതരണവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.
വെള്ളിയാഴ്ച കാലത്ത് പത്തിന് കോവിലൻ സ്മൃതി മണ്ഡപമായ ‘ഗിരി’ യിൽ സമീപസ്ഥ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുക്കുന്ന കോവിലൻ കഥകളുടെ വായന അരങ്ങേറും. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഉദ്ഘാടനം ചെയ്യും.
കണ്ടാണശ്ശേരിയെ കൾച്ചറൽ ടൂറിസ ഭൂപടത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് കോവിലൻസ് മാരക സെമിനാർ ഹാൾ എന്ന് കോളേജ് ഭാരവാഹികളും ട്രസ്റ്റ് സംഘാടകസമിതിയും അഭിപ്രായപ്പെട്ടു. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. പി. എസ് വിജോയ്, ഡോ.എ .എം .റീന ,എ.ഡി ആൻ്റു, മേജർ പി.ജെ. സ്റ്റൈജു, ഡോ.ബിജു ബാലകൃഷ്ണൻ, ഡോ. എം. എസ് .ശീകല എന്നിവർ പങ്കെടുത്തു.