
ചാവക്കാട് ദേശീയ പാതയിലെ വിള്ളൽ, കളക്ടർ റിപ്പോർട്ട് തേടി

ചാവക്കാട് : മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്‍റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് നേടിയത്. റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

മലപ്പുറത്തിന് സമാനമായി ദേശീയപാത 66ല്‍ ചാവക്കാട് മണത്തലയിലാണ് റോഡില്‍ വിള്ളല്‍ കണ്ടെത്തിയത്. ഗുരുമന്ദിരത്തിന് മുന്നില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്‍റെ റോഡിലാണ് അമ്പത് മീറ്റര്‍ നീളത്തില്‍ റോഡ് വിണ്ടു കീറിയത്. ടാറ് ചെയ്തെങ്കിലും ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. കോണ്‍ക്രീറ്റ് ഭിത്തി തയാറാക്കി മണ്ണുനിറച്ചാണ് ഇവിടെ റോഡ് ടാറ് ചെയ്തിരിക്കുന്നത്. ഇവിടെയാണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. നിര്‍മാണത്തിലിരുന്ന റോഡിന് വിള്ളല്‍ കണ്ടതിന് പിന്നാലെ സര്‍വ്വീസ് റോഡിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ കടത്തിവിടുന്നത് ഈ സര്‍വ്വീസ് റോഡിലൂടെയാണ്.

ക്വാറി വേസ്റ്റുപയോഗിച്ച് താത്കാലികമായി വിള്ളല്‍ അടയ്ക്കാനാണ് കരാര്‍ കമ്പനി ശ്രമിച്ചത്. ഇത്തരത്തില്‍ വിള്ളല്‍ അടച്ചിട്ട് ഗുണമില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ശിഹാബ്, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ഷാനവാസ്, എച്ച് എം നൗഫൽ,നൗഷാദ് തെരുവത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡിലെ വിള്ളൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ രാത്രി തന്നെ സ്ഥലത്തെത്തി ടാറിട്ട് വിള്ളൽ അടിച്ചിരുന്നു..പാത വിണ്ട് കീറിയതില്‍ ദേശീയ പാത അതോറിറ്റിയോട് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.