
ലോഡ്ജ് ഉടമകളെ വധിക്കാൻ ശ്രമം , സി പി എം നേതാക്കൾ അറസ്റ്റിൽ

ഗുരുവായൂര്‍: ലോഡ്ജിൽ കയറി ഉടമകളെ വധിക്കാൻ ശ്രമിച്ച സിപി എം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ ഗുരുവായൂര്‍ ലോക്കൽ കമ്മറ്റി അംഗം തിരുവെങ്കിടം ഈച്ചരത്ത് വീട്ടില്‍ വിശാല്‍ (30), ഗുരുവായൂര്‍ പടിഞ്ഞാറേനട ബ്രാഞ്ച് സെക്രട്ടറി ചാണാശ്ശേരി വീട്ടില്‍ രാഗേഷ് എന്ന രാഘവൻ (23) എന്നിവരേയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: ജി. അജയകുമാറും, സംഘവും അറസ്റ്റുചെയ്തത്. ടെംപിൾ പോലീസ് സ്റ്റേഷന് മുന്നിലുള്ള വൈറ്റ് വെ ലോഡ്ജ് ഉടമകളായ അന്‍ഷാദ്, ഷെഫിന്‍ എന്നിവരേയാണ് ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചത് . ഗുരുതരമായി പരിക്കേറ്റ അൻഷാദിനെയും, ഷെഫിനെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ അനുഗ്രഹ ലോഡ്ജ് നടത്തിപ്പുകാരാണ് അറസ്റ്റിലായ വിശാലും, രാജേഷും. അനുഗ്രഹ ലോഡ്ജിലെ രണ്ടുമുറികള്‍ പരിക്കേറ്റവരുടേതാണ് ഇത് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത് .ഗുരുവായൂരിലെ പല ചെറുകിട ലോഡ്ജുകളുടെയും നടത്തിപ്പുകാർ സി പി എമ്മിന്റെ പ്രാദേശിക നേതാക്കന്മാരാണ് . പെൺ വാണിഭം അടക്കമുള്ള കാര്യങ്ങളാണ് പലയിടത്തും നടക്കുന്നത് . സർവീസിനെ ബാധിക്കും എന്ന് ഭയമുള്ള പോലീസ് ഉദ്യോഗസ്ഥർ പലതും കണ്ടില്ലെന്നു നടിക്കുകയാണ് എന്നാണ് ആക്ഷേപം . അറസ്റ്റിലായവരെ വടക്കാഞ്ചേരി കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
