
തെറ്റി ക്രെഡിറ്റ് ചെയ്ത 2123 രൂപ തിരികെ നൽകിയില്ല, 14,623 രൂപ നൽകുവാൻ വിധി.

തൃശൂർ : തെറ്റി ക്രെഡിറ്റ് ചെയ്ത സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശിനി കൂർക്കപ്പറമ്പിൽ വീട്ടിൽ ഷൈനി.കെ.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ന്യൂ എലൈറ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഷൈനി 2123 രൂപയുടെ തുണിത്തരങ്ങൾ വാങ്ങിയിരുന്നു . പേയ് ടി എം മുഖേനെയാണ് സംഖ്യ അടച്ചത്.

എതിർകക്ഷിയുടെ എക്കൗണ്ടിലേക്ക് സംഖ്യ രണ്ട് തവണ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. ഷൈനി സംഖ്യ തിരികെ ലഭിക്കുവാൻ പല തവണ സമീപിച്ചുവെങ്കിലും അവഗണിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.

എതിർകക്ഷിയുടെ നടപടി അനുചിത ഇടപാടാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹരജിക്കാരിക്ക് 2123 രൂപയും തെറ്റി ക്രെഡിറ്റ് ചെയ്യപ്പെട്ട സംഖ്യക്ക് 2022 ആഗസ്റ്റ് 26 മുതൽ 9% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി