Header 1 = sarovaram
Above Pot

എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറന്‍സിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. മകളും വനിതാ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയര്‍മാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാന്‍ ഇരുവരും തടസ്സം നിന്നു. തുടര്‍ന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.

മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനില്‍കില്ലെന്ന് വ്യക്തമാക്കിയ മകള്‍ ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തുവീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Astrologer

ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. വിധി വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം. ലോറന്‍സിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോറന്‍സിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറന്‍സിന്റെ അടുത്ത ബന്ധുക്കളും പാര്‍ട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇളയ മകളായ ആശ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.

എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് ആശാ ലോറന്‍സ് ഇന്നലെ ഫേസ്ബുക്കിലെ കുറിപ്പില്‍ ആരോപിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി.

Vadasheri Footer