Header 1 = sarovaram
Above Pot

കർശന ഉപാധികളോടെ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പു വരുത്തണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

Astrologer

കേസില്‍ ജാമ്യവ്യവസ്ഥയില്‍ വാദം കേള്‍ക്കവെ, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് പൊലീസ് സംരക്ഷണം നല്‍കണം. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ അതിജീവിതയുടെ സ്വകാര്യതയും സുരക്ഷയെയും ബാധിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, ഇതെന്തുകൊണ്ട് സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. പള്‍സര്‍ സുനി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജാമ്യവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ സാക്ഷികളെ പള്‍സര്‍ സുനി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, അതിനാല്‍ സാക്ഷികളെ കാണുന്നത് വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയും സാക്ഷിയാണ്. അതിനാല്‍ അമ്മയെ കാണരുതെന്ന് പ്രതിയോട് പറയാനാകുമോയെന്ന് കോടതി ചോദിച്ചു. ആള്‍ ജാമ്യം ഏര്‍പ്പെടുത്തി വേണം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാവൂ, സെക്യൂരിറ്റിയുടെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കണം എന്നീ ആവശ്യങ്ങളും പ്രോസിക്യൂഷന്‍ മുന്നോട്ടു വെച്ചിരുന്നു.

Vadasheri Footer