Header 1 = sarovaram
Above Pot

എ സി മൊയ്‌തീൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായാൽ പോകുന്നത് ജയിലിലേക്ക് : അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക് മുന്നിൽ വീണ്ടും എസി മൊയ്തീൻ നാളെ ഹാജരാകേണ്ട ദിവസമാണ്. എന്നാൽ എസി മെയ്തീൻ നാളെ ഹാജരാകില്ല. നാളെ ഹാജരായാൽ വീട്ടിലേക്കല്ല സതീശനൊപ്പം ജയിലിലേക്കാണ് എന്ന് മൊയ്തീനറിയാമെന്നും അനിൽ അക്കര പറഞ്ഞു.

കരുവന്നൂര്‍ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി പറയുന്നു. ചില പ്രമുഖരുടെ മാനേജർ മാത്രമായ സതീഷ് കുമാറിന്റെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന. ഇയാൾ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

Astrologer

സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ അയ്യന്തോള്‍ സർവ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനിൽ കുമാറിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.

കരുവന്നൂർ കള്ളപ്പണ കേസിൽ പുതിയ നീക്കമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശൂരിലും എറണാകുളത്തുമായി ഒമ്പത് ഇടങ്ങളിലാണ് ഓരേ സമയം റെയ്ഡ് നടക്കുന്നത്. ഒളിവിലുള്ള തൃശൂർ സ്വദേശി അനിൽ കുമാർ ബെനാമി വായ്പയായി തട്ടിയത് 18.5 കോടിയാണെന്നും ഇഡി വെളിപ്പെടുത്തുന്നു. കഴിഞ്ഞ 8 വർഷമായി ഇയാൾ ഒളിവിലാണ്. തൃശ്ശൂരിൽ പല പേരുകളിലായി ഇയാൾ താമസിക്കുന്നുണ്ട്. അനിൽ കുമാറിന് സഹായം ചെയ്യുന്നത് സിപിഎം നേതാക്കളാണെന്നും ഇഡി ആരോപിക്കുന്നു.

എം കെ കണ്ണനെയും ബാങ്ക് സെക്രട്ടറിയേയും വിളിച്ചു വരുത്തിയ ശേഷമാണ് തൃശൂർ സർവീസ് സഹകരണ ബാങ്കിൽ പരിശോധന നടത്തുന്നത്. പരിശോധനാ വിവരം പുറത്ത് വന്നതോടെ, അയ്യന്തോൾ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തുകയാണ്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന് നോട്ടീസ് നല്‍കാൻ സാധ്യതയുണ്ട്. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വായ്പ നല്‍കുന്നതിനായി എം കെ കണ്ണന്‍ സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കെടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിലുണ്ട്.

ഇതിനിടെ തൃശൂരിലെ എസ്ടി ജ്വല്ലറിയിലും ഇഡി പരിശോധന നടത്തുകയാണ്. നേരത്തെ ഇഡി ചോദ്യം ചെയ്ത കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിഡ് കാട എസ്ടി ജ്വല്ലറി ഉടമയ്ക്ക് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് തങ്കം ജ്വല്ലറി ഉടമ ഗണേഷ് പരാതി പറഞ്ഞിരുന്നു. പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി അനൂപ് കാട ഭീഷണിപ്പെടുത്തിയെന്ന് ഗണേഷ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. സതീഷ് കുമാര്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണം ജ്വല്ലറിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഇഡി പരിശോധന.

ഇതിന് പുറമെ എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കരുവന്നൂരിലെ ആധാരം എഴുത്തുകാരന്റെ കുട്ടനെല്ലൂരിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുകയാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി സതീഷ് കുമാറിനെയും, പി പി കിരണിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 19 വരെ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇരുവരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡുകളെന്നും സൂചനകളുണ്ട്. നേരത്തെ മുൻമന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് വീണ്ടും ഹാജരാകുന്നതിന് ഇഡി എ സി മൊയ്തീന് നോട്ടീസ് നൽകിയിട്ടുണ്ട്.

എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടില്‍ കേസിന്റെ വിശദാംശങ്ങൾ ഇഡി വ്യക്തമാക്കിയിരുന്നു. കരിവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം ലഭിച്ചുവെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായും ഇ ഡി മുൻപ് സമർപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു. വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും ഇഡി പറഞ്ഞു. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു

.വിദേശത്തു നിന്ന് കള്ളപ്പണം കൊണ്ടു വന്നതു കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള കൈക്കൂലി പണവും സഹകരണ ബാങ്കുകള്‍ വഴി സതീഷ് വെളുപ്പിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥ സംഘ ത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സി.പി.എം ഭരിക്കുന്ന അയ്യന്തോള്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വഴി മാത്രം 40 കോടി രൂപയോളമാണ് സതീഷ് വെളുപ്പിച്ചത്. സി.പി.എമ്മിനു കീഴിലുള്ള പത്തോളം സഹകരണ ബാങ്കുകള്‍ വഴി ഇടപാട് നടത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.സതീഷിന്റെ പേരില്‍ നിക്ഷേപിച്ചിട്ടുള്ള അഞ്ച് അക്കൗണ്ടുകളുടേയും കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപം നടത്തി പിന്‍വലിച്ച അക്കൗണ്ടുകളുടേയും രേഖകള്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 2013 ഡിസംബര്‍ 12 മുതല്‍ 2023 സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ.ഡി പുറത്തു വിട്ടിട്ടുണ്ട്. നിക്ഷേപങ്ങളെല്ലാം തന്നെ പണമായിട്ടായിരുന്നെങ്കിലും മിക്കവയും പിന്‍വലിച്ചിരിക്കുന്നത് മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതിനു ശേഷമാണ്. വിശദമായ റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇവ സമര്‍പ്പിച്ചത്.

മുന്‍ സഹകരണമന്ത്രിയും സി.പി.എം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ കരുവന്നൂർ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്കില്‍ നിന്ന് നല്‍കിയ ബിനാമി വായ്പയില്‍ പലതും മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. മൊയ്തീന്റെ പങ്ക് വ്യക്തമായതോടെ 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും 15 കോടി രൂപ വില വരുന്ന മറ്റ് സ്വത്തുക്കളുടെ ഇടപാടുകളും മരവിപ്പിച്ചു. ഇതിനിടെയാണ് ഇ.ഡിയുടെ പുതിയ നീക്കം. കേസ് അന്വേഷണത്തിനായി സി.പി.എം നിയമിച്ച അന്വേഷണ കമ്മീഷനില്‍ ഒരു അംഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും അയ്യന്തോള്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥയുമാണ്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകളും ഈ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ഇത് വെറും മഞ്ഞ് മലയുടെ അറ്റം മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളെന്നുമാണ് കരുതുന്നത്.”,

Vadasheri Footer