Header 1 = sarovaram
Above Pot

പി എഫ് ഐ ഹർത്താൽ, പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം: ഹൈക്കോടതി

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു, റവന്യൂ റിക്കവറി നടപടികൾക്ക് കൂടുതൽ സമയം വേണമെന്നത് അസ്വീകാര്യം, സംസ്ഥാന സർക്കാരിന്റെ മെല്ലപ്പോക്ക് അലംഭാവമാണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

Astrologer

കേസിൽ ജനുവരി 31 ന് ഉള്ളിൽ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കും. അടുത്ത വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെയടക്കം സ്വത്തുക്കൾ കണ്ടുകെട്ടി നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.

കോടതി നിർ‍ദ്ദേശ പ്രകാരം നഷ്ടം കണക്കാക്കാനുള്ള ക്ലെയിംസ് കമ്മീഷണറെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. കമ്മീഷണർക്കു വേണ്ട സഹായങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടർ നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ 5.2 കോടി രൂപ നഷ്ട പരിഹാരത്തുക രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സെപ്റ്റംബർ 29 നായിരുന്നു ഇടക്കാല ഉത്തരവിട്ടത്.

തുക കെട്ടിവച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടാനുമായിരുന്നു കോടതി നിർദേശം. നഷ്ടപരിഹാര തുകയിൽ ഇളവനുവദിക്കണമെന്ന അബ്ദുൾ സത്താറിന്റെ ആവശ്യം ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് കഴിഞ്ഞ തവണ തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്

Vadasheri Footer